തിരുവനന്തപുരം: സംസ്ഥാനത്തു തുടരുന്ന വേനൽമഴയിൽ അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞതിനൊപ്പം വൈദ്യുതി ഉപഭോഗവും കുറഞ്ഞു. വേനൽമഴ കാര്യമായി ലഭിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
അതിനാൽ മേയ് അവസാനം ഉണ്ടാകാറുള്ള വൈദ്യുതി ക്ഷാമം ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗം 739 ലക്ഷം യൂണിറ്റാണ്. വേനൽ കടുത്താൽ 780 ലക്ഷം യൂണിറ്റായി ഉപയോഗം ഉയരാറുണ്ട്. കഴിഞ്ഞ ദിവസം 225 ലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുകയും 514 ലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നു വാങ്ങുകയും ചെയ്തു.
ഇടുക്കി അണക്കെട്ടിൽ 25, പന്പയിൽ 28, മാട്ടുപ്പെട്ടിയിൽ 38 ശതമാനം ജലമുണ്ട്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 1012 മെഗായൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 547 മെഗാ യൂണിറ്റും 2016-ൽ 945 ഉം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമുണ്ടായിരുന്നുള്ളൂ. എന്നാൽ, വേനൽമഴ കാര്യമായി ലഭിച്ച 2015ൽ ഇതേസമയം 1,328 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമുണ്ടായിരുന്നു.
വൈദ്യുതി ഉപഭോഗം കുറഞ്ഞു
02:06 AM May 25, 2018 | Deepika.com