ചെങ്ങന്നൂർ: സ്വകാര്യസന്ദർശനങ്ങളും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെ കൂടിയാലോചനകളും കഴിഞ്ഞ് ഉച്ചയോടെയാണ് എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ പര്യടനം തുടങ്ങിയതു തന്നെ. നാട്ടുകാരനെന്ന ലേബൽ തനിക്ക് ഏറെ തുണയാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ആ വഴക്കം വോട്ടു തേടലിലുമുണ്ട്. നോട്ടത്തിൽ പോലും അതു പ്രകടം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെറിയ തോൽവിയെ തന്നെയാണ് അദ്ദേഹം വോട്ടർമാർക്കു മുന്നിൽ വരച്ചുകാട്ടുന്നതും-3,500 വോട്ടുകൂടി അന്നുകിട്ടിയിരുന്നെങ്കിൽ ഈ ചിത്രമേ മാറിയേനെ. എന്തായാലും ഇത്തവണ ജയിക്കുമെന്ന ആത്മവിശ്വാസം ഇന്ധനമാക്കിയാണു പ്രചാരണം.
ജന്മനാടായ വെണ്മണിക്കടുത്തുള്ള ചെറിയനാട് പഞ്ചായത്തിലെ ചെറുവല്ലൂർ ഭഗവതി ക്ഷേത്രത്തിനടുത്തുനിന്നായിരുന്നു പ്രചാരണത്തിന്റെ തുടക്കം. കൊടിതോരണങ്ങൾ നിറഞ്ഞ കവലയിലെ സമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഉദ്ഘാടന പ്രസംഗം തീരും മുന്പേ ശ്രീധരൻപിള്ളയെത്തി. അതോടെ ഭാരത് മാതാ കീ ജയ് വിളികൾ മുഴങ്ങി. സ്വീകരണം തുടങ്ങിയതേ തലയിലണിയാൻ കിരീടമെത്തി. പിന്നാലെ മാലകളും ഷാളുകളും. പ്രധാമന്ത്രി നരേന്ദ്രമോദിയ്ക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്ന ആമുഖത്തോടെ സ്ഥാനാർഥിയുടെ പ്രസംഗവും വോട്ടഭ്യർഥനയും. കുട്ടിക്കാലത്തെ ഓർമകളും പ്രസംഗത്തിനിടെ കയറിവന്നു.
ഇടയ്ക്ക് അപരനെ കുറിച്ചും നാട്ടുകാരെ ഓർമിപ്പിച്ചു. ചിഹ്നമുറപ്പിച്ചുമാത്രമേ വോട്ടുചെയ്യാവൂവെന്ന അഭ്യർഥനയും. ഇടയ്ക്ക് ചെറിയ മഴ.പ്രസംഗത്തിനു ശേഷം സമീപത്തു നിന്ന സ്ത്രീവോട്ടർമാരെ അടക്കംഅടുത്തുകണ്ട് വോട്ടഭ്യർഥിച്ച് ഞാഞൂക്കാട്ടേക്ക്. വഴിയരികിലെ വീട്ടുവരാന്തകളിൽ നോക്കി നിന്നവരെയും കൈവീശിക്കാണിച്ച് മുന്നോട്ടുതന്നെ. മുന്നിൽ പൈലറ്റായി കൊടികൾ പാറിച്ച് ഇരുചക്രവാഹന സംഘമുണ്ട്. സ്വീകരണ വേദികളിൽ കിരീടം മാത്രമല്ല, ഫലവർഗങ്ങളും ലഭിക്കുന്നുണ്ട്. ജയിക്കുമെന്ന വിശ്വാസം മാത്രമല്ല, ഭൂരിപക്ഷത്തെകുറിച്ചുള്ള പ്രതീക്ഷയും പ്രസംഗത്തിലുണ്ടാകും. പട്ടൻകടവിൽ പ്രസംഗിക്കുന്നതിനിടെ പരിചയക്കാരനെ കൂടി ഒപ്പം നിർത്തി. അടുത്തയിടമായ കൊല്ലകടവിലെത്തിയപ്പോഴേക്കും മഴയൊന്നുമാറി മാനം തെളിഞ്ഞു.
പ്രസംഗത്തിൽ എതിർപാർട്ടിക്കാർക്കെതിരേ ഒളിയന്പുകൾ. യോഗങ്ങളിലേക്ക് വാഹനങ്ങളിൽ ആളുകളെ കൊണ്ടുപോകുന്നതും പാർട്ടി ഭാരവാഹിയെ അപരനാക്കുന്നതെല്ലാം നാട്ടുകാർക്കു മുന്നിലേക്ക് വിളന്പി. നല്ലൂർക്കളത്തേക്കായിരുന്നു അടുത്തയാത്ര. ചെറുമിക്കാട് കോളനിയിലേക്കായിരുന്നു സഞ്ചാരം. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങി. പാടങ്ങളുടെയും പച്ചക്കറിതോട്ടങ്ങളുടെയും നടുവിലൂടെ സ്ഥാനാർഥിയുടെ യാത്ര അതിവേഗം ബഹുദൂരം പിന്നിട്ടുകൊണ്ടേയിരുന്നു.
നാട്ടുകാരിൽ പ്രതീക്ഷയോടെ ശ്രീധരൻപിള്ള
01:49 AM May 25, 2018 | Deepika.com