ചെങ്ങന്നൂർ: പരസ്പരവിശ്വാസവും സ്നേഹവും ഇല്ലാത്തതാണു യുഡിഎഫ് വിടാനുണ്ടായ കാരണമെന്ന് കേരള കോണ്ഗ്രസ്- എം ചെയർമാൻ കെ.എം. മാണി. യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ചെങ്ങന്നൂരിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങൾക്ക് മുന്പ് ചരൽകുന്നിലെ യോഗത്തിലെ പ്രഖ്യാപനത്തിനുശേഷം തങ്ങളെ വന്ന് കണ്ടു പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനു യുഡിഎഫ് നേതാക്കളും ഘടകക്ഷി നേതാക്കളും തയാറായി. സ്നേഹവും പരിഗണനയും അവർ പങ്കുവച്ചപ്പോഴാണ് കേരള കോണ്ഗ്രസ് വീണ്ടും യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചത്.
ഇക്കാര്യത്തിലുള്ള തീരുമാനം ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കിയോ സ്ഥാനമാനങ്ങൾ ആഗ്രഹിച്ചോ ആയിരുന്നില്ല. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കാനെടുത്ത തീരുമാനം സംസ്ഥാനത്തും ദേശീയതലത്തിലും ഇപ്പോൾ നാം നേരിടുന്ന മതേതര ജനാതിപത്യ മൂല്യച്യുതിയെ നേരിടുന്നതിനും കൂടിയാണ്. കർണാടകയിൽ കോണ്ഗ്രസ്-ജെഡിയു മുന്നണിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് പറഞ്ഞിട്ടും തങ്ങൾക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെന്നുള്ള ദാർഷ്ട്യത്തോടെ ബിജെപി എടുത്ത ജനാധിപത്യവിരുദ്ധ നിലപാടാണ് അവിടെ തിരിച്ചടിയായത്.
ബിജെപി നടത്തിവരുന്ന ജനാധിപത്യ ധ്വംസനവും ദളിത് പീഡനവും ഉയർത്തുന്ന ഭീഷണിയ്ക്കും വെല്ലുവിളിക്കുമെതിരേ ചെറുത്തു നിൽപ്പിന് കോണ്ഗ്രസിന് സഹായമായി നിൽക്കാനായാണ് യുഡിഎഫിലേക്കുള്ള തിരിച്ചുവരവെന്നും മാണി വ്യക്തമാക്കി. സമാന ചിന്താഗതിക്കാരായ കക്ഷികളുടെയും പ്രസ്ഥാനങ്ങളുടെയും യോജിപ്പ് ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പി.ജെ. ജോസഫ്, ജോസ്. കെ. മാണി, ജോസഫ് എം. പുതുശേരി, മോൻസ് ജോസഫ്, വി.സി. ഫ്രാൻസിസ്, സ്ഥാനാർഥി ഡി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് വിടാനുള്ള കാരണം പരസ്പരവിശ്വാസമില്ലായ്മ: കെ.എം. മാണി
01:38 AM May 25, 2018 | Deepika.com