ചെങ്ങന്നൂർ: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ വർഗീയവത്കരിക്കാനും വർഗീയ ധ്രുവീകരണം നടത്താനും സിപിഎം ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഖില ഭാരത അയ്യപ്പ സേവാസംഘം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യുഡിഎഫ് ഡി. വിജയകുമാറിന് സീറ്റ് നൽകിയതെന്നും ഉള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം പരാജയഭീതിയിൽ നിന്നും ഉണ്ടായതാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
അയ്യപ്പ സേവാ സംഘത്തെ ആർഎസ്എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നുവെന്നും പ്രസ്താവന പിൻവലിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അന്പലത്തിൽ പോകുന്നവരുമെല്ലാം ആർഎസ്എസ് ആണെന്നു പറഞ്ഞാൽ അംഗീകരിക്കില്ല.
തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ഒരിക്കലും ഉപയോഗിക്കാത്ത തന്ത്രമാണ് ചെങ്ങന്നൂരിൽ പ്രയോഗിച്ചിരിക്കുന്നത്. വിഭാഗീയത സൃഷ്ടിച്ച് വോട്ടു തട്ടാൻ ആർഎസ്എസും ബിജെപിയും നടത്തുന്ന അതേ നീക്കം തന്നെയാണ് ഇപ്പോൾ സിപിഎമ്മും നടത്തിയിരിക്കുന്നത്. വിജയകുമാർ ഒരു മത സംഘടനയുമായി ബന്ധപ്പെട്ട ആളല്ല. പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന വിജയകുമാറിനെ ജനങ്ങൾക്കറിയാം.
ഇത്തരം പ്രചാരണത്തിലൂടെ യുഡിഎഫിന്റെ ഒരു വോട്ട് പോലും കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ, എൻ.കെ. പ്രേമചന്ദ്രൻ എംപി, കെ.സി. ജോസഫ് എംഎൽഎ, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ എബി കുര്യാക്കോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പിനെ വർഗീയവത്കരിക്കാൻ ശ്രമം: ഉമ്മൻ ചാണ്ടി
01:38 AM May 25, 2018 | Deepika.com