കൊച്ചി: സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് നടത്തും. 30നു രാവിലെ ആറു മുതൽ ജൂണ്‍ ഒന്നിനു രാവിലെ ആറു വരെയാണു സമരമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുമേഖലാ, സ്വകാര്യ, വിദേശ, വാണിജ്യ ബാങ്കിംഗ് മേഖലയിലെ 10 ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കും.
മേഖലയിലെ സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിലവിലുള്ള കരാറിന്റെ കാലാവധി 2017 ഒക്ടോബർ 31ന് കഴിഞ്ഞു. ഇതിനു മാസങ്ങൾ മുന്‍പേ അവകാശ പത്രിക സമർപ്പിച്ചു. 2017 മേയ് രണ്ടുമുതൽ പലവട്ടം വിഷയത്തിൽ ചർച്ചകൾ നടന്നു. കഴിഞ്ഞ അഞ്ചിന് ചർച്ചകൾ പുനരാരംഭിച്ചെങ്കിലും കേവലം രണ്ട് ശതമാനം മാത്രം വർധനയ്ക്കാണ് ഐബിഐ അനുമതി നൽകിയതെന്നു ഭാരവാഹികൾ ആരോപിച്ചു.
സ്കെയിൽ ഏഴു വരെയുള്ള ഓഫീസർമാരുടെ ശന്പള ഘടന, വ്യവസായതല ഉഭയകക്ഷി ചർച്ചയിലൂടെ നിശ്ചയിക്കുന്ന രീതി തുടരാനാവില്ലെന്നും സ്കെയിൽ മൂന്നു വരെയുള്ള ഓഫീസർമാരുടെ ശന്പള പരിഷ്കരണം മാത്രമേ ചർച്ചയിൽ ഉൾപ്പെടുത്തൂ എന്നുമുള്ള നിലപാട് ഐബിഐ ആവർത്തിച്ചു. ഈ സാഹചര്യത്തിലാണ് 48 മണിക്കൂർ അഖിലേന്ത്യാ സമരത്തിനൊരുങ്ങുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
പണിമുടക്കിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഈ മാസം 28നു പ്രതിഷേധ ബാഡ്ജുകൾ ധരിച്ചാണ് ജീവനക്കാർ ജോലി ചെയ്യുക. 29നു പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. 30, 31 തീയതികളിൽ സന്പൂർണ ബാങ്ക് പണിമുടക്ക് നടക്കുമെന്നും ഭാരവാഹികളായ പോൾ മുണ്ടാടൻ (എഐബിഒസി), സി.ഡി. ജോസണ്‍ (എഐബിഇഎ), ആർ. വിജയകുമാർ (എൻസിബിഇ), സി. കിഷോർ (എഐബിഒഎ), കെ.എസ്. രവീന്ദ്രൻ (ബിഇഎഫ്ഐ), കെ. ശിവരാമകൃഷ്ണൻ (എൻഒബിഒ) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് 30നും 31നും
01:38 AM May 25, 2018 | Deepika.com