പറവൂർ: വരാപ്പുഴ പോലീസിന്റെ കസ്റ്റഡിമർദനത്തെ തുടർന്നു മരണമടഞ്ഞ ശ്രീജിത്തിന്റെ ഭാര്യ അഖില പറവൂർ താലൂക്ക് ഓഫീസിൽ ഇന്നലെ ജോലിയിൽ പ്രവേശിച്ചു. ഡിഫാം പാസായിട്ടുള്ള അഖിലയ്ക്ക് എൽഡി ക്ലാർക്കായിട്ടാണ് നിയമനം നല്കിയിട്ടുള്ളത്.
സഹോദരൻ അഭിനവ്, ശ്രീജിത്തിന്റെ സഹോദരൻ രഞ്ജിത്ത് എന്നിവർക്കൊപ്പമാണ് രാവിലെ അഖില താലൂക്ക് ഓഫീസിൽ എത്തിയത്. തുടർന്ന് തഹസിൽദാർ എം.എച്ച്. ഹരീഷ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടു. സർട്ടിഫിക്കറ്റ് സെക്ഷനിലേക്കാണ് ആദ്യ നിയമനം നല്കിയത്. തുടർന്ന് ആവശ്യമായ രേഖകളിൽ ഒപ്പിട്ടശേഷം ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫിന്റെ സാന്നിധ്യത്തിൽ സർവീസ് ബുക്കിൽ അഖില ഒപ്പിട്ടതോടെ നിയമന നടപടികൾ പൂർത്തിയായി.
ജോലി ലഭിച്ചെങ്കിലും ശ്രീജിത്തിനെ ഒരു കാരണവുമില്ലാതെ മർദിച്ചു കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങി നല്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അഖില മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു
02:20 AM May 24, 2018 | Deepika.com