മഞ്ചേരി: നിപ്പാ വൈറസ് ബാധിതനെന്നു സംശയിച്ചു മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ സ്രവത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി പൂന ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട പനിബാധിതനു നിപ്പാ ബാധയെന്ന് സംശയിക്കത്തക്ക ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നു സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ പറഞ്ഞു. പഴയ ബ്ലോക്കിൽ പ്രത്യേകം സജ്ജമാക്കിയ സിസിയു ഐസൊലേറ്റഡ് വാർഡിലാണ് രോഗിയെ ചികിത്സിക്കുന്നത്. ആശുപത്രിയിൽനിന്നു നൽകിയ പ്രത്യേക വസ്ത്രം ധരിച്ച ഒരു ബന്ധുവിനെ മാത്രമേ പരിചരണത്തിനായി രോഗിയുടെ കൂടെ നിൽക്കാൻ അനുവദിച്ചിട്ടുള്ളൂ.
ഡോക്ടർമാരും നഴ്സുമാരും വ്യക്തിഗത സുരക്ഷ ഉറപ്പുവരുത്തിയാണ് വാർഡിൽ പ്രവേശിക്കുന്നത്. കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനാണ് വാർഡിന്റെ ചുമതല. സാമൂഹിക മാധ്യമങ്ങളിലൂടെ നിപ്പാ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നുവെന്നും ഇതു തടയേണ്ടതാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മഞ്ചേരിയിൽ പനിബാധിതന്റെ സ്രവം പരിശോധനയ്ക്കയച്ചു
01:44 AM May 24, 2018 | Deepika.com