കൊച്ചി: തമിഴ്നാട്ടിലെ കടലോരവാസികളും മത്സ്യത്തൊഴിലാളികളും തൂത്തുക്കുടിയിൽ കോപ്പർ പ്ലാന്റിനെതിരെ നടത്തിയ ലോംഗ് മാർച്ചിനുനേരെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ സമരക്കാർ മരിക്കാനിടയായ സംഭവത്തെ കേരള റീജണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി) ശക്തമായി അപലപിച്ചു. ജനകീയസമരത്തിനു നേരെ ജനാധിപത്യരാജ്യത്തെ പോലീസ് ന്യായീകരിക്കാനാവാത്തവിധം മനുഷ്യത്വരഹിതമായി പെരുമാറിയത് സംഭവത്തിന്റെ ആഴം വർധിപ്പിക്കുന്നു. രാഷ്ട്രപതിക്കും തമിഴ്നാട് സർക്കാരിനും കെആർഎൽസിസി പ്രതിഷേധ സന്ദേശങ്ങൾ അയച്ചു.
ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് ക്യൂട്ടോയുടെ ഇടയലേഖനത്തിനെതിരെ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തുവന്നത് അസഹിഷ്ണുതയുടെ സൂചനയാണെന്ന് കെആർഎൽസിസി ആരോപിച്ചു. സമാധാനപരമായി പ്രാർഥന നടത്താൻ ആഹ്വാനം ചെയ്യുന്നത് രാഷ്ട്രീയ ഇടപെടലായി വ്യാഖ്യാനിക്കുന്ന കേന്ദ്രമന്ത്രിമാരായ അൽഫോണ്‍സ് കണ്ണന്താനം, മുക്താർ അബ്ബാസ് നഖ്വി എന്നിവരുടെ പ്രസ്താവനകൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് സമാധാനവും സംരക്ഷണവും ലഭിക്കാൻ ക്രൈസ്തവർ ആഗ്രഹിക്കുന്നുണ്ടെന്ന് കെആർഎൽസിസി സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ രണ്ടു ജില്ലകളിൽ നിപ്പാ വൈറസ്മൂലം അനേകർ മരണമടഞ്ഞ സംഭവത്തിൽ കെആർഎൽസിസി യോഗം ദുഖം രേഖപ്പെടുത്തി. രോഗികൾക്കുവേണ്ടി സ്വയം മരണം വരിച്ച നഴ്സ് ലിനിക്ക് ആദരാഞ്ജലികളർപ്പിച്ചു.
യോഗത്തിൽ കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ, ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. തോമസ് തറയിൽ, ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ആന്റണി നൊറോണ എന്നിവർ പ്രസംഗിച്ചു.
തൂത്തുക്കുടി സംഭവം: കെആർഎൽസിസി അപലപിച്ചു
01:44 AM May 24, 2018 | Deepika.com