തിരുവനന്തപുരം: വ്യാവസായിക മാലിന്യങ്ങളും കീടനാശിനികളും ജലാശയങ്ങളിലേക്ക് ഒഴുകിയിറങ്ങിയതോടെ കുട്ടനാട്ടിലെ തണ്ണീർത്തടങ്ങളും വേമ്പനാട്ടു കായലും ശുദ്ധജല തടാകങ്ങളിലും ഓക്സിജൻ ഇല്ലാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നു സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ധവള പത്രം. കേരളത്തിലെ 80 ശതമാനത്തോളം കിണറുകളും വിസർജ്യ വസ്തുക്കളിൽ കാണപ്പെടുന്ന ബാക്ടീരിയകളാൽ മലീമസമായെന്നും മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവള പത്രത്തിൽ പറയുന്നു.
കേരളത്തിലെ 65.39 ലക്ഷം കിണറുകളിൽ ഭൂരിഭാഗവും മലീമസമാണ്. ഭൂഗർഭജലവിതാനത്തിലെ കുറവും ഗുണനിലവാര തകർച്ചയും പ്രകടമാണ്. തീരപ്രദേശത്തെ ഭൂഗർഭ ജലത്തിൽ ഉപ്പുരസത്തിന്റെ അളവു ക്രമാതീതമായി വർധിച്ചു. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഭൂഗർഭ ജലസ്രോതസുകളിൽ അമിത അളവിൽ ഫ്ളൂറൈഡ് കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക മലിനീകരണം മൂലമുള്ള ഭൂഗർഭ ജല മലിനീകരണം എറണാകുളം, കൊല്ലം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലുമുണ്ട്.
വ്യാവസായിക മാലിന്യങ്ങൾ, സാന്ദ്രത കൂടിയ ലോഹപദാർഥങ്ങൾ, കീടനാശിനികൾ തുടങ്ങിയ വേന്പനാട്ട് കായലിൽ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങൾ ചെറുതല്ല. കയർ സംസ്കരണ പ്രക്രീയകളെ തുടർന്നു ജലാശയത്തിൽ ഒഴുക്കുന്ന പോളിഫിനോൽ, ഹൈഡ്രജൻ സൾഫൈഡ് എന്നിവ കുട്ടനാട്ടിലെ തണ്ണീർത്തടങ്ങളെ ഓക്സിജൻ രഹിതമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പ്രധാന നദികളെല്ലാം വൻ മലിനീകരണ ഭീഷണി നേരിടുകയാണ്. ഇ- കോളി പോലുള്ള ബാക്ടീരിയകൾ നദികളിലും തടാകങ്ങളിലും കായലുകളിലും എത്തുന്നുണ്ട്. ശബരിമലയിൽ നിന്നുള്ള മാലിന്യം പന്പാനദീ തീരത്തെ താഴ്ന്ന പ്രദേശത്തെ ജനതയെ ബാധിക്കുന്നതിന് ഉത്തമ ഉദാഹരണമാണ്.
ജലാശയങ്ങളിൽ ഓക്സിജൻ ഇല്ല; 80 ശതമാനം കിണർ ജലവും മലീമസമെന്നു ധവളപത്രം
01:31 AM May 24, 2018 | Deepika.com