കൊച്ചി: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നൂറുകണക്കിന് അധ്യാപകരുടെ നിയമന അംഗീകാരം അനിശ്ചിതാവസ്ഥയിൽ തുടരുന്നത് പ്രതിഷേധാർഹമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്.
2016-17, 2017-18 അധ്യയനവർഷങ്ങളിൽ നിയമനം ലഭിച്ചവരും ഒഴിവുവന്ന സ്ഥിരം തസ്തികകളിലേക്ക് സ്ഥലം മാറ്റപ്പെട്ടവരുമായ നൂറുകണക്കിന് അധ്യാപകരാണ് ശന്പളമില്ലാതെ പുതിയ അധ്യയനവർഷത്തിലേക്ക് വരുന്നത്. കേരള വിദ്യാഭ്യാസചട്ടങ്ങളിൽ സർക്കാർ വരുത്തിയ ഭേദഗതിയും നിലവിലുള്ള ഉത്തരവുകളുടെ ഉദ്യോഗസ്ഥതലത്തിലുള്ള തെറ്റായ വ്യാഖ്യാനവുമാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. പ്രതിഫലമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തത്, പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ നയങ്ങൾക്ക് അനുസൃതമല്ലെന്ന് ടീച്ചേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിലവിലുണ്ടായിരുന്ന പെൻഷൻ ആനുകൂല്യങ്ങൾ കുറച്ചത് പുന:സ്ഥാപിക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി യോഗം കെസിബിസി വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. ജോഷി വടക്കൻ, ഡി.ആർ ജോസ്, സജി മാത്യു, പോൾ ജെയിംസ്, സിബി വലിയമറ്റം എന്നിവർ പ്രസംഗിച്ചു.
അധ്യാപകനിയമന അംഗീകാരം: അനിശ്ചിതത്വം പരിഹരിക്കണമെന്നു ടീച്ചേഴ്സ് ഗിൽഡ്
01:31 AM May 24, 2018 | Deepika.com