കൊച്ചി: മലങ്കരസഭാ സമാധാനത്തിനായി ഏതറ്റംവരെയും പോകാൻ തയാറാണെന്നു യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ.
ഇരുവിഭാഗങ്ങളുടെയും അഭിമാനവും അന്തസും നിലനിർത്തി കേരളസഭയിലെ ഐക്യം സംരക്ഷിക്കാനാണ് തന്റെ പരിശ്രമം. സമാധാനത്തിനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ഏതുതരത്തിലുള്ള ചർച്ചകൾക്കും താൻ ഒരുക്കമാണെന്നും സഭാ സുന്നഹദോസിനുശേഷം പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ ബാവ പറഞ്ഞു.
ഇരുപക്ഷത്തിന്റെയും ആത്മീയ നേതാവ് എന്ന നിലയിലാണ് സഭയിൽ സമാധാനവും ഐക്യവും സ്ഥാപിക്കാൻ സമാധാന ചർച്ചകൾക്കു മുൻകൈയെടുക്കുന്നത്. ഇവിടുത്തെ പ്രശ്നങ്ങൾ ഇവിടെ ഒരുമിച്ചിരുന്ന് പരിഹരിക്കണം.
സഭാതർക്കം സമവായത്തിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യയിലെ കോടതികളും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. നിലവിൽ പല പ്രയാസങ്ങളും അതിനുണ്ട്. ഇരുവിഭാഗത്തിലെയും പല പ്രമുഖരും പ്രശ്നത്തിൽ ഇടപെടണമെന്നു തന്നോട് പലഘട്ടങ്ങളിലായി അപേക്ഷിച്ചിരുന്നു. തർക്കമുള്ള പള്ളികൾ സന്ദർശിച്ച് ഭിന്നത വർധിപ്പിക്കാൻ ഉദ്ദേശ്യമില്ല. പക്ഷേ, മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവ തർക്കങ്ങളില്ലാതെ നടക്കേണ്ടതുണ്ട്.
ഇന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങളൊക്കെ സംസാരവിഷയമായി വരും. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുമായും കൂടിക്കാഴ്ച്ചയ്ക്കു ശ്രമിക്കുന്നുണ്ട്. നാളെ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ജോസഫ് ബാലി റന്പാൻ, യാക്കോബായ സഭാ ട്രസ്റ്റി തന്പു ജോർജ് തുകലൻ, സെക്രട്ടറി ജോർജ് മാത്യു തെക്കേത്തലയ്ക്കൽ തുടങ്ങിയവരും സംബന്ധിച്ചു.
സമാധാനത്തിനായി ഏതറ്റം വരെയും പോകാം: പാത്രിയർക്കീസ് ബാവ
02:28 AM May 23, 2018 | Deepika.com