കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ കർദിനാൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീലുകൾ അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ, പ്രോ വികാർ ജനറൽ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഭൂമിയിടപാടിൽ ഇടനിലക്കാരനായിരുന്ന സാജു വർഗീസ് എന്നിവരും അപ്പീൽ സമർപ്പിച്ചിരുന്നു.
ഭൂമിയിടപാടിൽ ക്രമക്കേട് ആരോപിച്ച് ഹർജിക്കാരനായ ചേർത്തല സ്വദേശി ഷൈൻ വർഗീസ് കഴിഞ്ഞ ജനുവരി 15ന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുക്കാൻ പോലീസ് വിസമ്മതിച്ചെന്നാരോപിച്ച് അന്നുതന്നെ ഇയാൾ ഹർജിയും നൽകി. കേസെടുത്തില്ലെങ്കിൽ ക്രിമിനൽനടപടി ചട്ടപ്രകാരം ബദൽ മാർഗങ്ങളുണ്ടെന്നിരിക്കെ ഷൈൻ വർഗീസ് തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണു ചെയ്തത്. തിരക്കിട്ട് ഹൈക്കോടതിയിലെത്തിയതു സിംഗിൾ ബെഞ്ച് ശ്രദ്ധിച്ചില്ല.
പോലീസ് കേസെടുക്കാൻ വിസമ്മതിച്ചെങ്കിൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയാണു വേണ്ടത്. ഇതു സംബന്ധിച്ച മറ്റു ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതിനും പരാതിക്കാരൻ തയാറായില്ല. മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നിരിക്കെ ഈ നടപടി പൂർത്തിയാക്കാതെയാണു ഹർജിക്കാരൻ ഹൈക്കോടതിയിലെത്തിയത്. ഇതു കണക്കിലെടുക്കാതെ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ട സിംഗിൾബെഞ്ചിന്റെ വിധിയിൽ നിയമപരമായ അപാകതയുണ്ട്. അതിരൂപതയുടെ അന്വേഷണ റിപ്പോർട്ടിനെയാണ് സിംഗിൾബെഞ്ച് നൽകിയ ഉത്തരവിൽ കാര്യമായി ആശ്രയിച്ചത്. കോടതിയുടെ അധികാരപരിധി കണക്കിലെടുക്കാതെയുള്ള ഈ നടപടി ശരിയല്ല. ഇത്തരമൊരു വിധി നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ റദ്ദാക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
പരാതിയിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചെന്നും ഇതു പോലീസ് നിരസിച്ചെന്നും ബോധ്യപ്പെടുത്താൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. കേസെടുക്കാൻ കോടതി നിർദേശിക്കണമെങ്കിൽ ഇത് അനിവാര്യമാണ്. കേസിന്റെ അന്വേഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കാനുള്ള തിരുത്തൽ ശക്തിയായി പ്രവർത്തിക്കാനേ ഹൈക്കോടതിക്കു കഴിയൂ.
അന്വേഷണം തുടങ്ങിവയ്ക്കാൻ കഴിയില്ല. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങണോയെന്ന് തീരുമാനിക്കേണ്ടത് പോലീസ് ആണ്. എന്നാൽ അന്വേഷണം നടക്കുന്നതിനിടെ നിയന്ത്രണവുമായി ഇടപെടാൻ കോടതിക്ക് കഴിയും. പോലീസ് അന്വേഷിക്കുന്നില്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. തെളിവുകൾ രേഖപ്പെടുത്തി അന്വേഷണം വേണോയെന്നു മജിസ്ട്രേറ്റ്കോടതിക്ക് തീരുമാനിക്കാം. എന്നാൽ പരാതിയിലെ മഷി ഉണങ്ങുന്നതിന് മുന്പ് രസീതിനു പോലും കാത്തു നിൽക്കാതെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക് എത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ടു മജിസ്ട്രേറ്റ് കോടതിയിൽ നടപടിക്രമങ്ങൾ നിലനിൽക്കുന്പോൾ ഇതേ വ്യക്തിക്കെതിരേ സമാന കേസിൽതന്നെ വീണ്ടും പരാതി നൽകുന്നത് നിയമപരമല്ലെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം. പരാതിക്കാരൻ 2018 ജനുവരി 15നു പോലീസ് പരാതി നൽകിയെന്നതു ശരിയല്ലെന്നും 16നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ബന്ധപ്പെട്ട സ്റ്റേഷനിൽ നിന്നു രസീതു പോലും വാങ്ങാതെ പോലീസ് കേസെടുക്കാൻ തയാറായില്ലെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
പോലീസിൽ പരാതി നൽകി മണിക്കൂറുകൾക്കകം തന്നെ ഹൈക്കോടതിയെ സമീപിച്ച നടപടി ദുരുദ്ദേശ്യപരമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിച്ചു. എന്നാൽ അപ്പീൽ നിലനിൽക്കുന്നതല്ലെന്നായിരുന്നു ഷൈൻ വർഗീസിന്റെ അഭിഭാഷകന്റെ വാദം. ലളിതകുമാരി കേസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി തുടർനടപടികൾ സ്വീകരിക്കരുതെന്നും വാദിച്ചു. എന്നാൽ വാദം കോടതി അംഗീകരിച്ചില്ല. പരാതിക്കാരന്റെ നടപടികൾ ദുരുദ്ദേശ്യപരമെന്ന വാദം അംഗീകരിച്ച കോടതി അപ്പീൽ അനുവദിക്കുകയായിരുന്നു.
മാർട്ടിൻ പയ്യപ്പിള്ളി നൽകിയ ഹർജിയിൽ പല വിവരങ്ങളും മറച്ചുവച്ചിരുന്നുവെന്നും സർക്കാരിന്റെ വാദമുഖങ്ങളിലൂടെയാണ് വസ്തുതകൾ തിരച്ചറിയാനായതെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രോസിക്യൂഷൻ പറയുന്നതു വരെ തുറന്നുപറയാൻ ഹർജിക്കാരൻ തയാറായില്ല. ഷൈൻ വർഗീസിനു ലഭിക്കുമായിരുന്നതുപോലെ തന്നെ മറ്റു ബദൽമാർഗങ്ങൾ തേടുന്നതിനു മാർട്ടിനും സാഹചര്യമുണ്ടായിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ഭൂമിയിടപാടിൽ ക്രമക്കേട് ആരോപിച്ച് ഷൈൻ വർഗീസ് നൽകിയ ഹർജിയിൽ മാർച്ച് ആറിനാണ് സിംഗിൾ ബെഞ്ച് കേസെടുക്കാൻ നിർദേശിച്ചത്.
ഭൂമിവില്പന: കർദിനാളിനെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
02:10 AM May 23, 2018 | Deepika.com