തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകൾക്കൊപ്പം തകർന്ന ഇടറോഡുകളുടെയും മുഖം മിനുക്കുന്നു. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള ഇടറോഡുകളുടെ ഉപരിതലം മിനുക്കൽ ജോലികൾ കാലവർഷത്തിനു ശേഷം ആരംഭിക്കും. തകർന്നതും അറ്റകുറ്റപ്പണി നടത്തേണ്ടതുമായ റോഡുകളുടെ എസ്റ്റിമേറ്റ് മഴക്കാലത്തു തയാറാക്കാൻ എൻജിനിയർമാർക്ക് മന്ത്രി ജി. സുധാകരൻ നിർദേശം നൽകി.
സംസ്ഥാനത്തെ ഇടറോഡുകളിൽ 70 ശതമാനവും സഞ്ചാരയോഗ്യമാണെന്നാണു പൊതുമരാമത്ത് അധികൃതരുടെ റിപ്പോർട്ട്. തകർന്ന 30 ശതമാനത്തോളം റോഡുകളിൽ ഇടുക്കി, പാലക്കാട് ജില്ലകളിലാണു കൂടുതലുള്ളത്.
മലയോര മേഖലയായ ഇടുക്കിയിൽ നേരത്തെ മഴ ആരംഭിച്ചതും മെറ്റലും പാറയും അടക്കമുള്ള നിർമാണ സാമഗ്രികളുടെ ക്ഷാമവുമാണു റോഡ് നിർമാണ പ്രവർത്തനങ്ങൾക്കു കാലതാമസം നേരിടാൻ കാരണമത്രേ. ഇടറോഡുകളുടെ നിർമാണത്തിനായി സ്റ്റേറ്റ് ലെവൽ ടാസ്ക്ഫോഴ്സിൽ നിന്നു ലഭിക്കുന്ന ഫണ്ടാണ് ഉപയോഗിക്കുന്നത്. പ്രതിവർഷം 400- 450 കോടി രൂപവരെ ഈ ഇനത്തിൽ ലഭിക്കുന്നുണ്ട്.
ഇടറോഡുകളുടെ മുഖംമിനുക്കൽ മഴക്കാലത്തിനുശേഷം
02:00 AM May 23, 2018 | Deepika.com