കൊച്ചി: കയറ്റുമതി സാധ്യതയും ഏറെ ആവശ്യക്കാരുമുള്ള കാളാഞ്ചി മത്സ്യം കൃഷി ചെയ്യാനുള്ള ഓപ്പണ്‍ പോണ്ട് കൾച്ചർ എന്ന നൂതനരീതി സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉത്പാദനം ഗണ്യമായി വർധിപ്പിക്കാവുന്നതും ചെറുകിട മത്സ്യകർഷകർക്ക് ചെലവുകുറച്ച് ചെയ്യാവുന്നതുമായ കൃഷി രീതിയാണിത്.
എംപിഇഡിഎയുടെ ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഓഫ് അക്വാകൾച്ചർ (ആർജിസിഎ) പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ഇതിന്റെ മാതൃക പ്രദർശിപ്പിച്ചത്. നേരത്തെ കൂടുകൃഷിരീതിയിലൂടെയാണു കാളാഞ്ചി ഉത്പാദിപ്പിച്ചിരുന്നത്. പുതിയ രീതിയിലൂടെ ഒരു ഹെക്ടറിൽനിന്നു ഒൻപത് ടണ്‍ വരെ കാളാഞ്ചി ഉത്പാദിപ്പിക്കാനാവും. ആഭ്യന്തര വിപണിയിൽ ഒരു കിലോ കാളാഞ്ചിക്കു 400 രൂപയിലധികം വില ലഭിക്കുന്നുണ്ട്. നിലവിൽ കയറ്റുമതിയുടെ 70 ശതമാനത്തിലധികം വരുന്ന ചെമ്മീനിനു പകരം വയ്ക്കാവുന്ന മത്സ്യമാണിതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ. എ ജയതിലക് പറഞ്ഞു.
കാരയ്ക്കലിൽ പുതിയ രീതിയിലുടെ വളർത്തിയ കാളാഞ്ചിയുടെ വിളവെടുപ്പിനെത്തിയതായിരുന്നു അദ്ദേഹം. ശരാശരി ഒരു മീനിന് ഒന്നര മുതൽ രണ്ട് കിലോ വരെ തൂക്കമുണ്ടായിരുന്നു. ആദ്യ കൊയ്ത്തിൽ തന്നെ 1.10 ടണ്‍ മീൻ ലഭിച്ചു. പുതുച്ചേരി സർക്കാരിൽനിന്ന് 2000 -ൽ പാട്ടത്തിനെടുത്ത സ്ഥലത്താണു പുതിയ കൃഷിരീതി പ്രദർശിപ്പിച്ചിരിക്കുന്നത്. വിയറ്റ്നാം, ഓസ്ട്രേലിയ, അമേരിക്ക, ഫിലിപ്പൈൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സംരംഭകർ, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ശാസ്ത്രജ്ഞർ, വിദ്യാർഥികൾ, ഗവേഷകർ തുടങ്ങിയവർ ഇവിടം സന്ദർശിച്ചിട്ടുണ്ട്. മോത, ആർട്ടീമിയ, ആറ്റുകൊഞ്ച്, തിലാപിയ, പോംപാനോ, കലവ, റെഡ് സ്നാപ്പർ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആർജിസിഎ നടത്തുന്നുണ്ടെന്ന് ഡോ. ജയതിലക് പറഞ്ഞു.
കാളാഞ്ചി മത്സ്യക്കൃഷിയിൽ നൂതന രീതിയുമായി എംപിഇഡിഎ
01:49 AM May 23, 2018 | Deepika.com