കൊച്ചി: ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഒഴിവിലേക്കു അഭിഭാഷകരെ കൊളീജിയം നൽകിയ ശിപാർശയ്ക്കെതിരേ തൃശൂർ തലോർ സ്വദേശി സി.ജെ. ജോവ്സൺ, കളമശേരി സ്വദേശി സാബു എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിലവിലുള്ള ജഡ്ജിമാരുടേയും മുൻ ന്യായാധിപൻമാരുടേയും അടുത്ത ബന്ധുക്കളെയാണു കൊളീജിയം ശിപാർശ ചെയ്തതെന്നാരോപിച്ചാണു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ കോടതിയുടെ വിലയിരുത്തൽ സാധ്യമല്ലെന്നു സിംഗിൾബെഞ്ച് വ്യക്തമാക്കി.
കൊളീജിയത്തിന്റെ ശിപാർശകൾ അസാധുവാക്കണം, നിയമനങ്ങൾ സുതാര്യമാണെന്ന് ഉറപ്പാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണു ഹർജിക്കാർ ഉന്നയിച്ചത്. എന്നാൽ ശിപാർശ ചെയ്യപ്പെട്ടവർക്ക് അയോഗ്യതയുണ്ടെന്ന് ആർക്കും ആക്ഷേപമില്ലെന്നു സിംഗിൾ ബെഞ്ച് വിലയിരുത്തി. ന്യായാധിപൻമാരുടെ ബന്ധുക്കളുടെ പേരാണു ശിപാർശ ചെയ്തതെന്നാണ് ആക്ഷേപം. ഇതൊരു അയോഗ്യതയായി കാണാൻ കഴിയില്ല. മറ്റു തരത്തിൽ യോഗ്യതയുള്ളവരാണെങ്കിൽ ബന്ധുത്വത്തെ അയോഗ്യതയായി കാണേണ്ടതില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.
കൊളീജിയം പരിഗണിക്കുന്ന പേരുകൾ പ്രസിദ്ധീകരിക്കണമെന്ന ഹർജിയിലെ വാദവും കോടതി തള്ളി. ഇതിൽ രഹസ്യസ്വഭാവം നിലനിറുത്തുന്നതാണ് ഉചിതം. പേരുകൾ പുറത്തുവിടാതിരിക്കുന്നതു ഹർജിക്കാരുടെ നിയമാവകാശത്തെ ഒരുതരത്തിലും ബാധിക്കില്ല. മാത്രമല്ല, പേരുകൾ പ്രസിദ്ധപ്പെടുത്തേണ്ട ബാധ്യത ഹൈക്കോടതിക്കില്ല. ജഡ്ജിമാരുടെ നിയമന നടപടിക്രമം ജനാധിപത്യ തത്വങ്ങളുമായി പൊരുത്തപ്പെടുന്നതും നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതുമാണ്. ജഡ്ജി നിയമനത്തിനായി കൊളീജിയം ശിപാർശ ചെയ്തെന്ന് അഭിഭാഷക വൃത്തങ്ങളിൽ പേരുകൾ പ്രചരിക്കുന്നുവെന്നാണു ഹർജിയിൽ പറയുന്നത്.
അഭിഭാഷകരെ കൊളീജിയം ശിപാർശ ചെയ്തതിനെതിരായ ഹർജി തള്ളി
01:49 AM May 23, 2018 | Deepika.com