കേളകം(കണ്ണൂർ): കൊടുംയാതനകൾക്കൊടുവിൽ അവർ സ്വന്തം നാട്ടിൽ തിരിച്ചെത്തി. മലേഷ്യയിൽ വീസ തട്ടിപ്പിനിരയായി കുടുങ്ങിയ പന്ത്രണ്ടു പേരിൽ രണ്ടാം സംഘമാണ് ഇന്നലെ 11.30 ഒടുകൂടി മലിന്തോ എയർലൈൻസിൽ നെടുന്പാശേരി എയർപോർട്ടിൽ എത്തിയത്. ഇന്നലെ 10.10ന് ആണ് ക്വലാലംപൂരിൽനിന്നു യാത്ര പുറപ്പെട്ടത്. മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെക്കുറിച്ച് മേയ് 11ന് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട മലേഷ്യൻ പ്രവാസി മലയാളി അസോസിയേഷൻ (പിഎംഎ ) പ്രസിഡന്റ് സി.എം. അഷറഫ് അലി, ജനറൽ സെക്രട്ടറി മുഹമ്മദ് ബാദുഷാ, പ്രവാസി ഹെൽപ്പ് ലൈൻ മാനേജർ ഷാജി മൂവാറ്റുപുഴ, നസീർ പൊന്നാനി തുടങ്ങിയവർ പ്രശ്നത്തിൽ ഇടപെട്ടു. ഭക്ഷണവും താമസ സൗകര്യവും നല്കി വീസത്തട്ടിപ്പിനിരയായവരെ എംബസിയിലെത്തിച്ചു നാട്ടിലേക്കു യാത്രയാക്കുകയുമായിരുന്നു.
കുമളി സ്വദേശി അമൽ, കായംകുളം സ്വദേശി അജിത്ത്, കോഴിക്കോട് കാക്കഞ്ചേരി സ്വദേശി രാജേഷ് , രഘു എന്നിവരാണ് ഇന്നലെ നാട്ടിലെത്തിയത്. ബാക്കിയുള്ളവരും ഉടൻ നാട്ടിലെത്തുമെന്ന് പിഎംഎ ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ നടപടി എംബസിയിൽ പുരോഗമിക്കുകയാണ്. കണ്ണൂർ ഇരിട്ടി കേന്ദ്രികരിച്ചുള്ള ഏജന്റ് മുഖേനയാണ് ഇവർ മലേഷ്യയിൽ എത്തിയത്. ഏജന്റുമാർ മലേഷ്യയിൽ പനാസോണിക് കമ്പനിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽനിന്ന് 1,10,000 മുതൽ 1,30,000 രൂപ വരെ വാങ്ങിയാണ് ഇവരെ ക്വലാലംപൂരിൽ എത്തിച്ചത്. പലരും സ്വർണം പണയംവച്ചും പലിശക്കാരിൽനിന്നു കടം വാങ്ങിയുമാണ് വീസയ്ക്കുള്ള പണം സ്വരൂപിച്ചിരുന്നത്.
മാർച്ച് 27-നായിരുന്നു ഇവർ മലേഷ്യയിലേക്കു തിരിച്ചത്. 15 ദിവസത്തെ സന്ദർശക വീസ ആയിരുന്നു ഇവർക്കു നൽകിയിരുന്നത്. ഇതുവരെ തൊഴിൽ വീസ അടിച്ചിട്ടില്ലാത്തതിനാൽ മലേഷ്യൻ നിയമപ്രകാരം നിയമവിരുദ്ധമാണിത്. ഭക്ഷണമോ കിടക്കാനിടമോ കുടിവെള്ളത്തിനു പോലും പണമോ ഇല്ലാത്ത അവസ്ഥയിലാണ് ഇവർ കഴിഞ്ഞുപോന്നത്. കോഴിക്കോട് സ്വദേശി രാജേഷാണ് വീഡിയോ സന്ദേശത്തിലൂടെ തങ്ങളുടെ ദുരിതകഥ പുറംലോകത്തെ അറിയിച്ചത്.
ഏജന്റുമാർ ഇവരെ മാറി മാറി പല സ്ഥലങ്ങളിലായി ജോലിക്കെത്തിച്ചെങ്കിലും ശമ്പളം നൽകിയിരുന്നില്ല.
മലേഷ്യയിൽ വീസത്തട്ടിപ്പിനിരയായ നാലു പേർ കൂടി നാട്ടിലെത്തി
01:49 AM May 23, 2018 | Deepika.com