കൊച്ചി: പരുമല സെമിനാരി സ്ഥലം തന്റെ പേരിലുള്ളതാണെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പള്ളികളിലൊന്നും പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരിശുദ്ധ പാതിയാർക്കീസ് ബാവ.
ഓർത്തഡോക്സ് സഭയുടെ കൈവശമിരിക്കുന്ന പരുമല സെമിനാരിയിൽ പ്രവേശിക്കുമോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് ബാവ മറുപടി നൽകിയത്. ഇപ്പോൾ അതിനുള്ള സമയമല്ല. സഭയിൽ സമാധാനമുണ്ടാക്കുകയാണു പ്രധാനം. വിശ്വാസികൾ തമ്മിൽ പരസ്പര ആദരവും സ്നേഹവും ഉണ്ടാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. അങ്ങനെ വരുന്നപക്ഷം സഭയിൽ ഐക്യവും സമാധാനവുമുണ്ടാകുമെന്നും ബാവ പറഞ്ഞു.
മലബാർ ഭദ്രാസനത്തിലെപ്പോലെ ഇവിടെയും അനുവർത്തിക്കണം: ശ്രേഷ്ഠ ബാവ
കൊച്ചി: മലബാർ ഭദ്രാസനത്തിലെ പോലെ ഇവിടെയും ഇരുവിഭാഗവും ഒരുമിച്ച് ആരാധന നടത്തുന്ന രീതി അനുവർത്തിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. അവിടെ സഭാ ജനങ്ങൾക്ക് ഒരുമിക്കാമെങ്കിൽ ഇവിടെയുമാകാം.
സഭാ തർക്കം 2000 വർഷം കഴിഞ്ഞാലും തീരില്ലെന്ന് കോടതികൾ അഭിപ്രായപ്പെട്ടതാണ്. സമാധാനത്തിനായി ഒരുമിക്കാൻ ജനങ്ങൾ തയാറാണ്. അതിനുവേണ്ടി മുൻകൈയെടുക്കാൻ തങ്ങൾ ഒരുക്കമാണ്. മധ്യസ്ഥരെ വച്ച് സംസാരിച്ചാൽ തീരുമെങ്കിൽ അതാകാം. അതിനായി തങ്ങളുടെ ചെലവിൽ ഓഫീസ് തുറക്കാൻ തയാറാണെന്നും ശ്രേഷ്ഠ ബാവ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പരുമല സെമിനാരി എന്റെ ഉടമസ്ഥതയിലുള്ളത്: പാത്രിയർക്കീസ് ബാവ
01:49 AM May 23, 2018 | Deepika.com