കോട്ടയം: കർഷകർക്കുവേണ്ടി ശബ്ദിക്കാൻ ധൈര്യപൂർവം ജനമധ്യത്തിലേക്ക് ഇറങ്ങിവന്ന പത്രമാണ് ദീപികയെന്നും കർഷകനെ അറിയുന്ന, അവന്റെ വേദന അറിയുന്ന ഒരേ ഒരു മാധ്യമം ദീപിക മാത്രമാണെന്നും കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.
ദീപിക ഫ്രണ്ട്സ് ക്ലബിന്റെ കേരള കർഷക ജാഥയ്ക്ക് കോട്ടയത്തു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയ്ക്കു തനതായ നന്മകൾ പകർന്നു നൽകിയ കർഷകരാണ് കേരളത്തിലെ കർഷകർ. എന്നാൽ ഇപ്പോൾ അന്നം തരുന്ന കർഷകനെ ആട്ടിയോടിക്കുന്ന സംസ്കാരമാണുള്ളത്. ഒപ്പം അവനു പ്രത്യാശയും മനോധൈര്യവും പുതിയ വികസന സ്വപ്നങ്ങളും നൽകാൻ കേരള കർഷക ജാഥയ്ക്കും ദീപികയ്ക്കും കഴിഞ്ഞെന്നു മാർ മൂലക്കാട്ട് പറഞ്ഞു. കാർഷികമേഖലയിൽ നിന്നും കർഷകർ പിൻവാങ്ങുന്ന കാര്യങ്ങളേക്കുറിച്ചും കർഷകർ അത്മഹത്യ ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ചും സർക്കാരുകൾ ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നതായും കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാരുകൾ കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകന് ഉണർത്തുപാട്ട്: തോമസ് മാർ കൂറിലോസ്
കോട്ടയം: കർഷകന്റെ വേദന പറയാൻ ഇപ്പോൾ തെരുവിലിറങ്ങിയ ദീപിക മാത്രമാണ് കർഷകനു വേണ്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്.
ദീപിക ഫ്രണ്ട്സ് ക്ലബ് കേരള കർഷക ജാഥയ്ക്കു ചിങ്ങവനത്തു നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ കർഷകന്റെ നടുവൊടിച്ചിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന കർഷകന്റെ രക്ഷയ്ക്കു വേണ്ടി ഒരു മാധ്യമം ജാഥയുമായി എത്തിയത് കർഷകനു വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. കാർഷികമേഖലയിലെ പ്രതിസന്ധികളുടെ മേൽ സർക്കാരുകളുടെ കണ്ണുകൾ തുറപ്പിക്കാൻ ദീപികയ്ക്കു പല തവണ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കേരള കർഷക ജാഥയ്ക്കു കർഷകരുടെ പ്രശ്നങ്ങൾക്കു ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാർഷിക കേരളത്തിലെ വലിയ ഒരു മുന്നേറ്റവും ഉണർത്തുപാട്ടായും കേരള കർഷക ജാഥ മാറിയെന്നും ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തു.
അന്നം തരുന്ന കർഷകനെ ആട്ടിയോടിക്കരുത്: മാർ മൂലക്കാട്ട്
02:49 AM May 22, 2018 | Deepika.com