കൊച്ചി: നിരോധിക്കപ്പെട്ട അളവിലുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ച് സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗണ്‍സിൽ ജനറൽ സെക്രട്ടറി പ്രഫ എസ്. സീതാരാമൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണു നിർദേശം.
പ്ലാസ്റ്റിക് നിർമാർജന ചട്ടപ്രകാരം 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കാനാവില്ല. രജിസ്റ്റർ ചെയ്ത കേസുകളും പിടിച്ചെടുത്ത പ്ലാസ്റ്റിക്കിന്റെ അളവും വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം. പ്ലാസ്റ്റിക് കാരി ബാഗുകളിൽ സാധനങ്ങൾ വിൽക്കുന്ന റീട്ടെയിൽ കച്ചവടക്കാരെ പ്രതിമാസം 4000 രൂപ വീതം ഈടാക്കി രജിസ്റ്റർ ചെയ്യാനും 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം തടയാനും നടപടിയെടുത്തിട്ടുണ്ടെന്നു നേരത്തെ മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിരുന്നു.
പ്ലാസ്റ്റിക് കാരിബാഗുകൾ: സർക്കാർ വിശദീകരണം നൽകണമെന്നു ഹൈക്കോടതി
02:28 AM May 22, 2018 | Deepika.com