കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണച്ചുമതലയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യനെ സ്ഥലംമാറ്റിയതിനെതിരേ അട്ടപ്പാടി ആദിവാസി ആക്ഷൻ സമിതി നേതാവ് പി.വി. സുരേഷ് നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി.
മധുവിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഡിവൈഎസ്പി സുബ്രഹ്മണ്യനെ തൃശൂർ സ്പെഷൽബ്രാഞ്ചിലേക്കു സ്ഥലം മാറ്റിയിരുന്നു. പ്രതികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനുമാണു അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റമെന്നും കേസന്വേഷണത്തിൽ നിന്ന് സുബ്രഹ്മണ്യനെ ഒഴിവാക്കിയിട്ടില്ലെന്നും സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചു. അദ്ദേഹം തന്നെ കുറ്റപത്രം നൽകുമെന്നും ഇതുസംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
മധുവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നു സർക്കാർ
02:28 AM May 22, 2018 | Deepika.com