ആലുവ: മർദനമേറ്റു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ മർദിച്ചയാൾ കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. എടയപ്പുറം പുറപ്പേൽ ഗുരുതേജസ് റോഡിൽ സരീഷി (37) നാണ് കുത്തേറ്റത്. മർദനത്തിൽ പരിക്കേറ്റ സരീഷ് ഡോക്ടറെ കാണാൻ ലെത്തി ഒപി ടിക്കറ്റ് എടുത്തശേഷം ഡോക്ടറെ കാണാൻ നിൽക്കുന്പോഴായിരുന്നു ആക്രമണം. ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം.
പ്രതിയായ എടയപ്പുറം പാത്രക്കടവിൽ സൈജു തങ്കപ്പൻ (35) ഒളിവിലാണ്. നെഞ്ചിന് മൂന്നു കുത്തേറ്റ സരീഷിനെ ആദ്യം എറണാകുളം ഗവ. മെഡിക്കൽ കോളജിലും വൈകുന്നേരത്തോടെ രാജഗിരി ആശുപത്രിയിലും എത്തിച്ചു. രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണ്. ശ്വാസകോശത്തിൽ ചെറിയ മുറിവുള്ളതിനാൽ ഓപ്പറേഷൻ നിർദേശിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം സരീഷും സൈജുവും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയും നടന്നിരുന്നു. സൈജുവിന് ഒരു ലക്ഷം രൂപയ്ക്കു ജാമ്യംനിന്ന ഇടപാടിലാണ് തർക്കമുണ്ടായത്. വൈകുന്നേരത്തെ സംഭവത്തിനുശേഷം രാത്രി സൈജു സരീഷിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പറയുന്നു.
ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു സുഹൃത്തിനൊപ്പം വന്നപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന സൈജുവുമായി കണ്ടുമുട്ടുകയും ആലിംഗനം ചെയ്യുന്ന പോലെ സരീഷിന്റെ അടുത്തെത്തി സൈജു കത്തിയെടുത്ത് കുത്തുകയുമായിരുന്നുവത്രെ. വാക്കുതർക്കമുണ്ടായ ദിവസം തന്നെ സൈജു പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ വിവരം അറിയാതെയാണ് സരീഷ് ആശുപത്രിയിൽ എത്തിയത്. പ്രതി സൈജു മറ്റു നിരവധി കേസുകളിലും പ്രതിയാണെന്നു പോലീസ് പറഞ്ഞു. മനയ്ക്കത്താഴത്തെ കടയിൽ കയറി ഒരാളുടെ തലയ്ക്കടിച്ച കേസിലും വയോധികയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലും പ്രതിയാണ്.
മർദനമേറ്റ യുവാവിനെ ആശുപത്രിയിൽ വച്ചു പ്രതി കുത്തി
02:06 AM May 22, 2018 | Deepika.com