കാലടി: ഭാരതസംസ്കാരത്തിൽ അന്തർലീനമായ അറിവുകൾക്കായുള്ള നിരന്തര അന്വേഷണം പുതുതലമുറ കൂടതലായി ഏറ്റെടുത്തു വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാതൃഭാഷയെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിൽ നടന്ന യംഗ് സയന്റിസ്റ്റ് പുരസ്കാര വിതരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ നിരന്തരമായ അന്വേഷണങ്ങളിലൂടെയാണു മാനവവിഭവശേഷി വളർത്താനാവുക. ക്രിയാത്മകമായ ചോദ്യങ്ങൾ ഉന്നയിക്കാനും സത്യങ്ങൾ കണ്ടെത്താനുമുള്ള ആർജവം വിദ്യാർഥികൾക്കുണ്ടാവണം. സാമൂഹ്യജീവിതത്തിന്റെ പരമമായ ആനന്ദത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രരംഗത്തെ അന്വേഷണങ്ങൾ വഴിതെളിക്കണം. പാരന്പര്യത്തെ മറന്നാൽ നമുക്ക് നിലനിൽപില്ല.
ശങ്കരാചാര്യർ വിശ്വമാനവികതയ്ക്ക് വേണ്ടി നിലകൊണ്ടയാളാണ്. ഭാരതം മുഴുവൻ അദ്ദേഹത്തിന്റെ ദർശനങ്ങൾ പ്രതിഫലിക്കുന്നു. ഈ നൂറ്റാണ്ടിലും ജാതീയമായ വേർതിരിവിന്റെ പേരിൽ ആളുകളെ ആരാധനാലയങ്ങളിൽനിന്നു വിലക്കുന്നത് അസംബന്ധമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉപരാഷ്ട്രപതി പുരസ്കാരങ്ങൾ സമർപ്പിച്ചു. ഗവർണർ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, റോജി എം. ജോണ് എംഎൽഎ, ഡോ.വി. ആർ. ഗൗരിശങ്കർ, കെ. ആനന്ദ്, വെങ്കട്ടരമണ അക്കാരാജു, ഫ്രാങ്ക് പി. തോമസ് എന്നിവർ പ്രസംഗിച്ചു.
അറിവുകൾക്കായി പുതുതലമുറ നിരന്തര അന്വേഷണം നടത്തണം: ഉപരാഷ്ട്രപതി
02:06 AM May 22, 2018 | Deepika.com