തിരുവനന്തപുരം: കോഴിക്കോട് മൂന്നുപേരുടെ മരണത്തിനിടയാക്കിയത് വവ്വാലിലൂടെ പകരുന്ന നിപ്പാ വൈറസ് ആണെന്നു സ്ഥിരീകരിച്ചതിനിടയിൽ മരണസംഖ്യ ആറ് ആയി. രോഗം മലപ്പുറത്തേക്കും പടരുന്നതായാണു സൂചന. ഇവിടെ സമാനലക്ഷ ണങ്ങളോടെ മൂന്നുപേരും മരി ച്ചു. ഇതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിർദേശം നൽകി.പൂന ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം.
കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്നു പേർകൂടി ഇന്നലെ മരിച്ചു. കൂട്ടാലിട കോട്ടൂർ തിരുവോട് കരോൾ ഹൗസിൽ ഇസ്മായിൽ(49), കൊളത്തൂർ സ്വദേശി വേലായുധൻ, മെഡിക്കൽ കോളജിൽ ചികിത്സയി ലായിരുന്ന ജാനകി എന്നിവരാണ് മരിച്ചത്. തലച്ചോറിൽ വൈറസ് ബാധിച്ച് മസ്തിഷ്ക ജ്വരമായി മരിച്ചെന്നാണ് വിവരം. ആദ്യമരണങ്ങൾ നടന്ന പ്രദേശങ്ങളിൽ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇവർ. അതിനാൽ വെറസ് കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നുണ്ടെന്ന ആശങ്കയുണ്ട്.
പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച ചങ്ങരോത്ത് സ്വദേശികൾക്കൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂസയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. ഇയാളുടെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരും സഹോദരന്റെ ഭാര്യ മറിയവുമായിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്. ഇവരോടൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ചങ്ങരോത്ത് സ്വദേശികളടക്കം 25പേർ നിരീക്ഷണത്തിലാണ്.
വവ്വാലുകളും മറ്റു പക്ഷികളും മൃഗങ്ങളും കടിച്ച പഴവർഗങ്ങൾ കഴിക്കാൻ പാടില്ലെന്നാണു ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും അതതു ദിവസത്തെ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ അഞ്ചു പേരും നാലു പേർ വിവിധ സ്വകാര്യ ആശുപത്രികളിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. ഇവരിൽ അഞ്ചുപേർ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്.
മരണകാരണമായ നിപ്പാ വൈറസിനെ ആദ്യം കണ്ടെത്തിയത് മലേഷ്യയിലെ നിപ്പായിലാണ്്. 1998ൽ അവിടെ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഗുരുതരമായ വൈറസ് ബാധയാണെന്നു സ്ഥിരീകരിച്ചത്. പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയെങ്കിലും നൂറിലധികം മനുഷ്യരും അവിടെ വൈറസ് ബാധയേറ്റു മരിച്ചു.
മലപ്പുറത്തെ മൂന്നു യുവാക്കളുടെ മരണത്തെക്കുറിച്ചും സംശയം
മലപ്പുറം: മലപ്പുറം ജില്ലക്കാരായ മൂന്നുപേരുടെ മരണം നിപ്പാ വൈറസ് മൂലമുള്ള ഗുരുതര മസ്തിഷ്ക ജ്വരമെന്നു സംശയം. ഇവരുടെ രക്തസാമ്പിളുകൾ മണിപ്പാൽ വൈറോളജി ലാബിലേക്കയച്ചു.
മലപ്പുറം സ്വദേശിയായ 21 വയസുകാരൻ, മൂന്നിയൂരിലെ 32 വയസുകാരൻ, ചട്ടിപ്പറമ്പിലെ 11 വയസുകാരൻ എന്നിവരുടെ മരണങ്ങളാണ് നിപ്പാ വൈറസ് മൂലമാണെന്ന സംശയത്തെത്തുടർന്നു മണിപ്പാൽ വൈറോളജി ലാബിലേക്കയച്ചത്. അസുഖം ബാധിച്ചു രണ്ടു ദിവസത്തിനകമായിരുന്നു ഇവരുടെ മരണമെന്നു സംശയിക്കുന്നു. ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തി അവസാനഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും മരണത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിവരുമാണ് ഇവരെന്ന് മലപ്പുറം ഡിഎംഒ ഡോ.സക്കീന പറഞ്ഞു.
നിപ്പാ വൈറസിനു മരുന്നില്ല
നിപ്പാ വൈറസ് ബാധയ്ക്കു മരുന്നില്ല. രോഗലക്ഷണങ്ങൾക്കു മാത്രമാണു ചികിത്സ. അതിനാൽ പ്രതിരോധം മാത്രമാണ് പോംവഴി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടൈ ഇന്റൻസീവ് കെയർ യൂണിറ്റിൽ പരിപാലിക്കണം. രോഗം പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മരണം കുറയ്ക്കാനുള്ള പോംവഴികൾ കണ്ടെത്തണം. ജനങ്ങൾക്കു ബോധവത്കരണം നൽകുക തുടങ്ങിയവ മാത്രമാണു ചെയ്യാനുള്ളത്.
• രോഗം ഗുരുതരമായാൽ ശ്വാസതടസം
വൈറസ് ബാധയേറ്റാൽ അഞ്ചു ദിവസം മുതൽ രണ്ടാഴ്ചയ്ക്കകം രോഗലക്ഷണം പ്രകടമാകും. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണു രോഗലക്ഷണം. ചുമ, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. രോഗം ഗുരുതരമായാൽ ശ്വസതടസം അനുഭവപ്പെട്ടു മരണം സംഭവിക്കാം.
രോഗിയുമായി അടുക്കുന്നവർ അതീവശ്രദ്ധ പുലർത്തണം. കൈയുറയും മാസ്കും ധരിച്ചു രോഗിയെ സമീപിക്കണം. രോഗിയെ പരിചരിക്കുന്നവർ കൈ സോപ്പുപയോഗിച്ച് ഇടവിട്ടു കഴുകണം. രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകം സൂക്ഷിക്കണം.
നിപ്പാ വൈറസ് തന്നെ; മരണം ആറായി
05:21 AM May 21, 2018 | Deepika.com