കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടരുന്നുവെന്നു കരുതുന്ന നിപ്പാ വൈറസിനെക്കുറിച്ചു പഠിക്കാൻ കേന്ദ്രസംഘം ഇന്നെത്തും. വൈറസ് ബാധയുണ്ടെന്നു കരുതുന്ന മേഖലകളിൽ സംഘം പരിശോധന നടത്തും. കോഴിക്കോട് ജില്ലയിൽ മൂന്നുപേരുടെ മരണം നിപ്പാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ച സാഹചര്യത്തിലാണു കേന്ദ്രസംഘമെത്തുന്നത്. പഠനത്തിനായി ഐഎംഎയും വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ മലപ്പുറം സ്വദേശിയായ പതിന്നാലുകാരന് അജ്ഞാത വൈറസ് ബാധയുടേതുപോലെയുള്ള രോഗലക്ഷണം കണ്ടെത്തി. വിദ്യാർഥി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈറൽ പനി ബാധിച്ച് 31 പേരാണു ചികിത്സ തേടിയത്. തുടർ നടപടികൾക്കായി വിദഗ്ധ ഡോക്ടർമാർ അടങ്ങിയ ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തിയിട്ടുണ്ട്.
ആറു പേരാണ് നിലവിൽകോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇവരുടെ രക്ത പരിശോധനാഫലം രണ്ടു ദിവസത്തി നുള്ളിൽ ലഭിക്കും. ഇന്നലെ രാവിലെ കോഴിക്കോട് കളക്ടറേറ്റിൽ നടന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗംചേർന്നിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പും തുടർനടപടികളും ഒരാഴ്ചത്തേക്കു നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിപ്പാ വൈറസ്: കേന്ദ്രസംഘം ഇന്നെത്തും
05:21 AM May 21, 2018 | Deepika.com