മുണ്ടക്കയം: പത്തനംതിട്ടയിൽനിന്നു ബെംഗളൂരുവിലേക്കു പോയ വഴി അപകടത്തിൽപ്പെട്ട ബസിൽനിന്ന് പുറത്തിറങ്ങിയ യാത്രക്കാരെ മറ്റൊരു ബസ് ഇടിച്ചു തെറിപ്പിച്ചു, യാത്രക്കാരും രക്ഷാപ്രവർത്തകനുമടക്കം മൂന്നു പേർ മരിച്ചു. അപകടത്തിൽപ്പെട്ട കല്ലട ബസിൽനിന്നു പുറത്തിറങ്ങിയവരെ കേരളത്തിൽനിന്നു ബംഗളൂരുവിലേക്കു പോയ റോയൽ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ദീപിക ഏജന്റ് കോട്ടയം മുണ്ടക്കയം പറത്താനം മൂന്നാനപ്പള്ളിയിൽ സണ്ണി ജോസഫിന്റെ മകൻ ജിനുമോൻ ജോസ് (28), കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ. രാജൻ (67), കൊല്ലം അഞ്ചാലുമ്മൂട് ചിറ്റിലക്കാട്ട് തെക്കേതിൽ ബൈജു (ഷാജി) എന്നിവരാണ് മരിച്ചത്. പത്തിലേറെ പേർക്കു പരിക്കുണ്ട്. കല്ലട ബസിലെ ജീവനക്കാരൻ ചോറ്റി സ്വദേശി അരീക്കൽ സജിമോനു നിസാര പരിക്കേറ്റു. തമിഴ്നാട്ടിലെ ഡിണ്ടിഗലിനു സമീപം വേദസന്തൂരിലാണു അപകടം. മഴയെത്തുടർന്നു കല്ലട ബസ് തെന്നി മറിയുകയായിരുന്നു. ഈ ബസിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു രാജനും ജിനുവും. മിനി ലോറിയിൽ വരികയായിരുന്ന ബൈജു അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു. ബസിൽ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവർ പുറത്തിറങ്ങി റോഡിലേക്കു കയറും വഴി റോയൽ ബസ് ഇടിക്കുകയായിരുന്നു.
ജിനു ബെംഗളുരു അഡോബി സിസ്റ്റംസ് ഐടി കമ്പനിയിൽ സോഫ്റ്റ്വേർ എൻജിനിയറിംഗ് സീനിയർ എക്സിക്യൂട്ടീവാണ്. ശനിയാഴ്ചയാണു മുണ്ടക്കയത്തുനിന്നു പുറപ്പെട്ടത്. രണ്ടാഴ്ചയിൽ ഒരിക്കൽ വീട്ടിൽ വന്നിരുന്ന ജിനു ബസിലോ വിമാനത്തിലോ ആണു ബംഗളുരുവിലേക്കു യാത്ര ചെയ്തിരുന്നത്.
അമ്മ ആൻസി മുളങ്കുന്നം തുണ്ടിയിൽ കുടുംബാംഗം. സഹോദരൻ ജിജു. ജിനുവിന്റെ മൃതദേഹം പറത്താനത്തെ വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് 11ന് പറത്താനം വ്യാകുലമാതാ പള്ളിയിൽ.
നരിന്പാറ പുതിയകാവ് ദേവീക്ഷേത്രം ചെയർമാൻ കെ.കെ. തങ്കപ്പന്റെ അനുജനും ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് മരിച്ച കെ.കെ. രാജൻ. സംസ്കാരം ഇന്നു10.30 നു വീട്ടുവളപ്പിൽ നടക്കും. ഭാര്യ പൊന്നമ്മ. മക്കൾ: ബിജേഷ്, വിജി, ബിജു. മരുമക്കൾ: സുരേഖ, രാജേഷ്, ഷാദിയ.
ബസിൽനിന്ന് ഇറങ്ങിയവരെ മറ്റൊരു ബസ് ഇടിച്ചുതെറിപ്പിച്ചു; മൂന്നു മലയാളികൾ മരിച്ചു
05:21 AM May 21, 2018 | Deepika.com