പാലാ: കാർഷികമേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ദീപിക ഫ്രണ്ട്സ് ക്ലബ് നടത്തുന്ന കേരള കർഷക ജാഥ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കർഷകർക്കുവേണ്ടി എക്കാലത്തും നിലകൊള്ളുന്ന പത്രമാണ് ദീപിക. കുടിയേറ്റത്തിനുവേണ്ടിയും കുടിയിറക്കത്തിനെതിരെയും കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾക്കെതിരെയും സിംഹഗർജനം നടത്തിയ പത്രമാണ് ദീപിക. മലയാളത്തിലെ ആദ്യപത്രം എന്നതിനു പുറമേ കർഷകരുടെ സ്വന്തം പത്രമെന്ന് പറയുന്നതാണ് ശരിയെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദീപിക ഫ്രണ്ട്സ് ക്ലബ് നടത്തുന്ന കേരള കർഷക ജാഥയ്ക്കു പാലാ കുരിശുപള്ളി കവലയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീപികയുടെ മാധ്യമ ജാഗ്രതാ വിഭാഗമായ ഡിഎഫ്സിക്കു കേരള സംസ്കാരത്തിന്റെ ആത്മായി മാറാൻ കഴിഞ്ഞു. ജാഥ അവസാനിച്ചു കഴിയുന്പോൾ കാർഷിക പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകാൻ സർക്കാർ വലിയ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അത്രത്തോളം ജനപങ്കാളിത്തം ഈ മുന്നേറ്റത്തിനൊപ്പമുണ്ട്. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാർഷികനയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകജാഥ സർക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധ നേടി: മാർ കല്ലറങ്ങാട്ട്
01:55 AM May 21, 2018 | Deepika.com