കോട്ടയം: അക്ഷരനഗരിയുടെ സ്വപ്നപദ്ധതിയായ ആകാശപാതയ്ക്കു ചിറകുവച്ചു. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെ പുലർച്ചെ ആകാശപാതയുടെ ഉൾഭാഗത്തെ പ്ലാറ്റ്ഫോമുകൾ സ്ഥാപിച്ചു. ഫെബ്രുവരി അവസാന വാരം സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്ന പ്ലാറ്റ്ഫോമിന്റെ ഭാഗമാണ് ഇന്നലെ പുലർച്ചെ സ്ഥാപിച്ചത്.
കൊച്ചി ഇരുന്പനത്തുനിന്ന് എത്തിച്ച നാലു ഭാഗങ്ങളായുള്ള പ്ലാറ്റ് ഫോമുകൾ ക്രെയിൻ ഉപയോഗിച്ചാണ് സ്ഥാപിച്ചത്. വൈകുന്നേരത്തോടെ ജോലികൾ പൂർത്തിയായി. റൗണ്ടാനയ്ക്കുള്ളിലുള്ള തൂണും പുറത്തുള്ള തൂണും തമ്മിൽ ബന്ധിപ്പിച്ചു വൃത്താകൃതിയിൽ 11 മീറ്റർ വീതിയിലാണു പ്ലാറ്റ്ഫോം നിർമിച്ചിരിക്കുന്നത്. സിഎസ്ഐ കോംപ്ലക്സ് ഭാഗത്തു പ്ലാറ്റ്ഫോമിന് 24 മീറ്റർ വീതിയുണ്ട്. പാതയുടെ പുറംഭാഗത്തു വരുന്ന പ്ലാറ്റ്ഫോമുകൾ രണ്ടു ദിവസത്തിനകം എത്തിക്കും.
പ്ലാറ്റ് ഫോമിനു വലിപ്പമേറിയതായതിനാൽ ഇതു സ്ഥാപിക്കാൻ ഏറെ സമയമെടുക്കുന്നുണ്ട്.
അടുത്ത ഘട്ടത്തിൽ ഗതാഗതം നിയന്ത്രിച്ചായിരിക്കും പ്ലാറ്റ് ഫോമുകൾ സ്ഥാപിക്കുന്നത്. ആകാശപ്പാതയ്ക്കായി കഴിഞ്ഞ ഡിസംബറിൽ 14 കൂറ്റൻ ഉരുക്കു തൂണുകൾ സ്ഥാപിച്ചിരുന്നു. ഇവയിൽ ഉൾവശത്തെ ഏഴു തൂണുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്ലാറ്റ് ഫോമിന്റെ നിർമാണമാണ് ഇന്നലെ നടന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണു നഗരത്തിലെ കാൽനട യാത്രികരുടെ റോഡ് മുറിച്ചുകടക്കാനുള്ള കഷ്ടപ്പാടുകൾക്കു പരിഹാരം കാണാനായി ആകാശപ്പാത നിർമാണം ആരംഭിച്ചത്. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ചിരുന്നുവെങ്കിലും തുടർന്നു ജോലികൾ ഇഴയുകയായിരുന്നു. നിലവിലുണ്ടായിരുന്ന റൗണ്ടാന പൊളിച്ചതിനു ശേഷമാണ് നിർമാണം തുടങ്ങിയത്. റൗണ്ടാന പിന്നീടു പുനർനിർമിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർമാണം വിലയിരുത്താനായി ഇന്നലെ എത്തിയിരുന്നു.
ആകാശപാത ചിറകു വിടർത്തുന്നു
01:42 AM May 21, 2018 | Deepika.com