തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു ദുരന്തവുമായി ബന്ധപ്പെട്ടു മുന്നറിയിപ്പു നൽകുന്നതിൽ വീഴ്ച വന്നതിനെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ചുഴലിക്കാറ്റു മുന്നറിയിപ്പുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ, സംസ്ഥാന ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാനും കമ്മീഷൻ നിർദേശം നൽകി. എട്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയോടു കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുപ്രവർത്തകൻ കവടിയാർ ഹരികുമാർ നൽകിയ ഹർജി പരിഗണിച്ചാണു ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയത്.
ഓഖി ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ദുരന്തം വിതച്ചതു തിരുവനന്തപുരം ജില്ലയിലാണ്. നിരവധിപേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. വള്ളവും വലയും ഉൾപ്പെടെ കോടികളുടെ വസ്തുവകകളാണു നശിച്ചത്.
കടലിലെ ന്യൂനമർദവും അതു ചുഴലിക്കാറ്റാകാനുള്ള സാഹചര്യവും മനസിലാക്കി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന അറിയിപ്പു കൊടുക്കാൻ രാജ്യത്തെ മികച്ച ശാസ്ത്ര- സാങ്കേതിക സൗകര്യങ്ങൾ ഉള്ളപ്പോൾ ശരിയായി ഉപയോഗപ്പെടുത്താത്തതു മനുഷ്യാവകാശ ലംഘനമെന്നു ഹരികുമാർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഓഖി മുന്നറിയിപ്പിലെ വീഴ്ച അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
01:42 AM May 21, 2018 | Deepika.com