തിരുവനന്തപുരം: കവി കൂടിയായ മന്ത്രി ജി.സുധാകരന്റെ നിയന്ത്രണത്തിലുള്ള പൊതുമരാമത്തു വകുപ്പു മാസിക തുടങ്ങുന്നു. റോഡും പാലവും നിർമാണ സാങ്കേതിക വിദ്യയുമൊക്കെ പ്രമേയമാകുന്ന പ്രസിദ്ധീകരണത്തിന്റെ പേര് “എൻജിനിയർ’’. ജൂലൈയിൽ ആദ്യ ലക്കം പുറത്തിറങ്ങും.
സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും താത്പര്യമുള്ള എൻജിനിയർമാരും ജീവനക്കാരും അടക്കമുള്ളവരാണു മാസികയുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുക. ഭരണ വിഭാഗം ചീഫ് എൻജിനിയർക്കു പത്രാധിപർസ്ഥാനം നൽകാനാണു ആഗ്രഹം. പത്രാധിപ സമിതിയുടെ പൂർണ നിയന്ത്രണം മന്ത്രിയുടെ ഓഫീസിനായിരിക്കും.
റോഡ്, പാലം, കെട്ടിടം എന്നിവയുടെ നിർമാണ മേഖലയിലെ ആധുനികവത്കരണം, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ സംബന്ധിച്ചു വിദഗ്ധരുടെ ലേഖനം എൻജിനിയറിലുണ്ടാകും. ഡൽഹിയിലെ ദേശീയപാത അഥോറിറ്റിയിലേത് അടക്കമുള്ള വിദഗ്ധരുടെ ലേഖനങ്ങൾ എല്ലാ ലക്കത്തിലും ഉൾപ്പെടുത്തും. വിദേശങ്ങളിലുണ്ടാകുന്ന സാങ്കേതിക വിദ്യാ മാറ്റങ്ങൾ സംബന്ധിച്ച ലേഖനങ്ങളുമുണ്ടാകും. വകുപ്പിൽ വരുത്തുന്ന സർക്കാർതല മാറ്റങ്ങൾ, പുതിയ ഉത്തരവുകൾ, ജീവനക്കാർക്കുള്ള നിർദേശങ്ങൾ എന്നിവയും മാസികയിലുണ്ടാകും. സാങ്കേതിക വിദ്യാ ലേഖനങ്ങളാകും കൂടുതൽ. ഇതിനാൽ പകുതിയിലേറെ പേജുകളും ഇംഗ്ലീഷിലാകും.
പ്രസിദ്ധീകരണത്തിന് ‘’എൻജിനിയർ’’ എന്ന പേരു നിർദ്ദേശിച്ചതും മന്ത്രി തന്നെയായിരുന്നു. ആദ്യം രണ്ടു ലക്കം പ്രസിദ്ധീകരിച്ച ശേഷം രജിസ്ട്രേഷനു നൽകും. രജിസ്ട്രേഷൻ ലഭിച്ചാൽ പിന്നീടു കാര്യങ്ങൾ വേഗത്തിലാകും.
മുമ്പു പൊതുമരാമത്ത് വകുപ്പിന് സ്വന്തം പ്രസിദ്ധീകരണമുണ്ടായിരുന്നു. റോഡ്, ഇറിഗേഷൻ, ബ്രിഡ്ജസ് എന്നതിന്റെ ചുരുക്ക രൂപമായ ’റിബ്’’ എന്ന പേരിലാണ് അന്നു പ്രസിദ്ധീകരിച്ചിരുന്നത്. 1974 മുതൽ 1994 വരെ മുടങ്ങാതെ പ്രസിദ്ധീകരിച്ച റിബിന്റെ അച്ചടി പിന്നീടു നിലച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളിലായി ഏകദേശം 1300 എൻജിനിയർമാരും മൂവായിരത്തിലേറെ ഓവർസിയർമാരുമുണ്ട്. മറ്റു ജീവനക്കാരെ കൂടി കണക്കാക്കിയാൽ ഇത് 6500 ലേറെ വരും.
പരമാവധി ജീവനക്കാരെ വാർഷിക വരിക്കാരാക്കാനാണു ലക്ഷ്യം. തപാൽ വഴിയാകും വിതരണം. മിക്ക സർക്കാർ വകുപ്പുകളും സ്വന്തമായി മാസിക പുറത്തിറക്കുന്നുണ്ട്.
“എൻജിനിയർ’’ വരുന്നു; ആദ്യ ലക്കം ജൂലൈയിൽ
01:23 AM May 21, 2018 | Deepika.com