ചെങ്ങന്നൂർ: ഇന്നലത്തെ കോണ്‍ഗ്രസുകാരാണ് നാളത്തെ ബിജെപിക്കാരെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം വെണ്മണി പാറച്ചന്തയിലും ചെങ്ങന്നൂർ നഗരത്തിലും സംഘടിപ്പിച്ച പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. എസ്.
പകൽവെള്ളവസ്ത്രവും രാത്രിയിൽ പതുക്കെ, പതുക്കെ കാവി ഉടുക്കുന്നവരുമാണ് ഇവിടത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ. കോണ്‍ഗ്രസ് രാജ്യവ്യാപകമായി മെലിഞ്ഞുണങ്ങിയിരിക്കുകയാണ്. രാജ്യം ഭരിച്ചുഭരിച്ച് ഇപ്പോൾ മൂന്നിടത്തു മാത്രമേ കോണ്‍ഗ്രസിന് അധികാരമുള്ളൂ.രാഷ്ട്രീയമായും സംഘടനാപരമായും ശിഥിലമായ കോണ്‍ഗ്രസ് എന്തിനാണ് ചെങ്ങന്നൂരിൽ വെറുതെ വെയിലു കൊള്ളുന്നതെന്നും അദ്ദേഹം ചോദിച്ചു. വീണിതല്ലോ കിടക്കുന്നു ഭൂമിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവശിവ എന്ന മട്ടിലാണ് കോണ്‍ഗ്രസിന്റെ കാര്യം.
ഭരണഘടനയെയും ജനാതിപത്യ മൂല്യങ്ങളെയും പിച്ചിച്ചീന്തുന്ന നടപടിയാണ് കർണാടകത്തിൽ കണ്ടത്. അധികാരം കൈയിലുണ്ടെങ്കിൽ എന്തു വൃത്തികേടും ബിജെപി കാണിക്കുമെന്നതിന്റെ തെളിവാണത്. വോട്ടെടുപ്പു കഴിഞ്ഞ അവിടെ ജനഹിതത്തിനു നേരെ കാർക്കിച്ചു തുപ്പുകയാണ് ബിജെപി ചെയ്തത്. എന്നിട്ട് എന്തുണ്ടായി എന്ന് പിന്നീട് കണ്ടു. ഭരണഘടനയെയും നിയമസംവിധാനങ്ങളെയും രാഷ്ട്രീയ ധാർമികതയെയും പിച്ചിച്ചീന്തി അധികാരം കൈയടക്കാനുള്ള ഭ്രാന്തൻ നടപടികളാണ് ബിജെപി സ്വീകരിച്ചത്. ഗവർണറെപോലും നോക്കുകുത്തിയാക്കി അധികാരം പിടിച്ചെടുക്കാനുള്ള കുത്സിത നീക്കങ്ങളെ ജനാധിപത്യ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ചുനിന്ന് പരാജയപ്പെടുത്തുകയായിരുന്നു.
തെക്കേയിന്ത്യയിലേക്ക് കടക്കാമെന്ന ബിജെപിയുടെ ആഗ്രഹം മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. മതനിരപേക്ഷ ശക്തികൾ കൂടുതൽ യോജിപ്പോടെ പോരാടിയാൽ ബിജെപിയുടെ കെട്ടിപ്പൊക്കിയ കോട്ടകളൊക്കെ ചീട്ടുകൊട്ടാരം പോലെ നിലംപതിക്കുമെന്നതാണ് കർണാടകത്തിലെ സംഭവങ്ങൾ തെളിയിക്കുന്നത്. ഇതിനെല്ലാം വല്ല മറുപടിയും ഇവിടത്തെ ബിജെപി സ്ഥാനാർഥിക്കുണ്ടോയെന്നും വി.എസ് ചോദിച്ചു.
ഇന്നലത്തെ കോണ്‍ഗ്രസുകാരാണ് നാളത്തെ ബിജെപിക്കാരെന്ന് വി.എസ്
01:23 AM May 21, 2018 | Deepika.com