പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടം മലയിൽ വീട്ടമ്മ വീടിനുള്ളിലെ അടുക്കളയിൽ വെടിയേറ്റു മരിച്ചു. കുരിശുമല റോഡിൽ താമസിക്കുന്ന പള്ളിച്ചാംവീട്ടിൽ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38)യാണു മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണു സംഭവം. കാട്ടിൽ നിന്നു കളഞ്ഞുകിട്ടിയ തോക്കു കൊണ്ടു പതിനേഴുകാരനായ മകൻ കളിക്കുന്നതിനിടയിൽ അമ്മയ്ക്കു വെടിയേൽക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്.
സംഭവം അയൽവാസികളാണു പോലീസിനെ അറിയിച്ചത്. ഇവർ എത്തി പരിശോധിച്ചപ്പോൾ ഷൈജി മരിച്ചനിലയിലായിരുന്നു. നാദാപുരം ഡിവൈഎസ്പി സുനിൽ കുമാറും രാത്രി തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ രാവിലെ പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാറിന്റെയും പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടർ കെ.കെ. രാജേഷിന്റെയും മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്കു ഒന്നരയോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കയച്ചു. പോസ്റ്റ്മോർട്ടം ഇന്നു രാവിലെ നടക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
സയന്റിഫിക്, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. വെടിയേൽക്കാൻ കാരണക്കാരനായ മകനെ പോലീസ് നിരീക്ഷണത്തിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ ഏൽപ്പിച്ചു. സംഭവത്തെപ്പറ്റി അന്വേഷിച്ച് വ്യക്തത വരുത്തിയ ശേഷമേ കൂടുതൽ നടപടികളിലേക്കു കടക്കുയെന്നു പേരാമ്പ്ര സിഐ അറിയിച്ചു.വിദ്യാർഥികളായ അജയ്, അഭിജിത്ത്, അശ്വതി എന്നിവരാണു മരിച്ച ഷൈജി യുടെ മക്കൾ. പൂഴിത്തോട്ടിലെ എലിച്ചുപാറ വിജയന്റെ മകളാണ് ഷൈജി. അമ്മ: ജയ. സഹോദരി: ഷൈമ.
വീട്ടമ്മ വെടിയേറ്റു മരിച്ചു
01:06 AM May 21, 2018 | Deepika.com