പാലാ: കര്‍ഷകരുടെ കരുത്തു തെളിയിച്ച മുന്നേറ്റത്തോടെ ദീപിക ഫ്രണ്ട്സ് ക്ലബ്ബി ന്റെ പാലാ സോണിലെ പര്യടനത്തിനു ഗംഭീര സമാപനം. വിവിധ കേന്ദ്രങ്ങളിലായി ആയിരക്കണക്കിനു കര്‍ഷകരാണ് ജാഥയെ അഭിവാദ്യം അര്‍പ്പിച്ചു സ്വീകരിച്ചത്. ഭരണങ്ങാനത്തുനിന്നുമാണ് പാലാ സോണിലെ രണ്ടാം ദിവസത്തെ പര്യടനം തുടങ്ങിയത്. ഭരണങ്ങാനം ടൗണില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ പാലാ രൂപത വികാരി ജനറാള്‍ മോൺ. ജോസഫ് മലേപ്പറമ്പില്‍ ജാഥയുടെ പര്യടനം ഉദ്ഘാടനം ചെയ്തു. ഭരണങ്ങാനം ഫൊറോന വികാരി ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റി അനുഗ്രഹപ്രഭാഷണവും വിശുദ്ധ അല്‍ഫോന്‍സ് തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണവും നടത്തി.
തുടര്‍ന്ന് നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയിൽ പാലായുടെ മണ്ണിലേക്കാണ് കര്ഷകജാഥയെത്തിയത്. ടൗണ്‍ഹാള്‍ പരിസരത്തുനിന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും മോൺ. ജോസഫ് കുഴിഞ്ഞാലിലും പൗരപ്രമുഖരും ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു കുരിശുപള്ളിക്കവലയിലെ സ്വീകരണകേന്ദ്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് രാമപുരത്തേക്കു നീങ്ങിയ ജാഥയെ ചക്കാമ്പുഴയില്‍ കര്‍ഷകര്‍ ചക്കയും വാഴക്കുലയും നല്കി സ്വീകരിച്ചു. പാറേമാക്കല്‍ ഗോവര്‍ണദോരുടെയും ലളിതാംബിക അന്തര്‍ജനത്തിന്റെയും രാമപുരത്തു വാര്യരുടെയും നാടായ രാമപുരത്ത് ഉജ്വല വരവേല്‍പ്പാണ് ജാഥയ്ക്കു ലഭിച്ചത്. സമ്മേളനത്തില്‍ രാമപുരം ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഉച്ചയോടെ ജാഥ പാലാ സോണിലെ കൂത്താട്ടുകുളത്തെത്തി. ടൗണ്‍ഹാള്‍ പരിസരത്തു വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കര്‍ഷകര്‍ വരവേറ്റു. ഇലഞ്ഞി സെന്‍ട്രല്‍ ജംഗ്ഷനിലെത്തിയ ജാഥയെ റാലിയോടെ സ്വീകരിച്ചു. ഇലഞ്ഞി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞു മൂന്നോടെ കടുത്തുരുത്തിയുടെ മണ്ണിലെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്വീകരിക്കാനെത്തിയിരുന്നു. പച്ചക്കറിമാലയും കാര്‍ഷികവിളകളും നല്‍കിയാണ് കര്‍ഷകര്‍ ജാഥാ ക്യാപ്റ്റനെ വരവേറ്റു. മുട്ടുചിറയിലെത്തിയ ജാഥയെ സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലി കാത്തുനിന്നിരുന്നു.
കോതനല്ലൂര്‍ ജംഗ്ഷനിലെത്തിയ ജാഥയെ ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
രത്നഗിരി ജംഗ്ഷനിലും ജാഥയെ സ്വീകരിക്കാന്‍ കര്‍ഷകരുടെ വൻ നിരയുണ്ടായിരുന്നു. വൈകുന്നേരം 4.30ന് ദീപികയുടെ സ്ഥാപകന്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ നാടായ കുറവിലങ്ങാട്ട് ജാഥയെത്തിയതോ ടെ പള്ളിക്കവലയില്‍നിന്നു ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റാലിയായി സ്വീകരിച്ചു. സമ്മേളനം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പള്ളി ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തില്‍ ഉദ്ഘാടനംചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. തുടര്‍ന്ന് മരങ്ങാട്ടുപിള്ളിയിലെത്തിയ ജാഥയെ മാലപ്പടക്കത്തിന്റെ അകമ്പടിയോടെയാണു ഗ്രാമവാസികള്‍ വരവേറ്റത്.
മരങ്ങാട്ടുപിള്ളി പള്ളി വികാരി ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍ അധ്യക്ഷതവഹിച്ചു. ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റാലിയായി ജാഥയെ കടപ്ലാമറ്റം ഗ്രാമവാസികള്‍ വരവേറ്റു. കടപ്ലാമറ്റം പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രാത്രി ഏഴോടെ ജാഥ എത്തിയപ്പോള്‍ ചേര്‍പ്പുങ്കല്‍ പള്ളിപ്പരിസരം ജനനിബിഡമായി. പള്ളികവാടത്തില്‍ മുത്തുക്കുടകളേന്തിയ വനിതകളും കുട്ടികളും ജാഥയെ സ്വീകരിച്ചു. മാലപ്പടക്കം പൊട്ടിച്ചാണ് ചേര്‍പ്പുങ്കല്‍ നിവാസികള്‍ ജാഥയ്ക്കു വരവേല്‍പ്പ് നല്‍കിയത്. നാസിക് ദോളിന്റെ അകമ്പടിയോടെ പാരീഷ് ഹാളിനു മുമ്പിലെ സ്വീകരണവേദിയിലേക്കു ജാഥയെ സ്വീകരിച്ചു. ഫൊറോന വികാരി ഫാ.ജോസ് അഞ്ചേരില്‍ അധ്യക്ഷതവഹിച്ചു. മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി.
ജാഥാ ക്യാപ്റ്റന്‍ ഡോ. സണ്ണി വി. സഖറിയ മറുപടിപ്രസംഗം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ ടോമി തുരുത്തിക്കര, മിജാര്‍ക് കോ-ഓര്‍ഡിനേറ്റര്‍ സിറിയക് ചാഴികാടൻ, ഡിഎഫ്സി പാലാ സോണ്‍ ഡയറക്ടര്‍ ഫാ.സ്കറിയ വേകത്താനം എന്നിവര്‍ പ്രസംഗിച്ചു. ചേര്‍പ്പുങ്കലിലെ സ്വീകരണത്തോടെ പാലാ സോണിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ കേരള കര്‍ഷക ജാഥ ചങ്ങനാശേരി സോണിലേക്കു പ്രവേശിക്കും.
കർഷകജാഥയെ വരവേറ്റ് വൻ ജനാവലി
02:15 AM May 20, 2018 | Deepika.com