ചെങ്ങന്നൂർ: പരസ്യപ്രചാരണം അവസാനിക്കാൻ ഒരാഴ്ചമാത്രം ശേഷിക്കേ ചെങ്ങന്നൂരിൽ മണ്ഡലം നിറഞ്ഞ് മന്ത്രിമാരും മൂന്ന് മുന്നണിയിലെ നേതാക്കളും. കുടുംബയോഗങ്ങളിൽ പങ്കെടുത്തും വീടുകളിലെത്തി പരിചയപ്പെട്ടും വോട്ടുതേടൽ തകൃതിയായി.
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനു വേണ്ടി ഇന്നലെ മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ജി. സുധാകരൻ, ഡോ. ടി.എം. തോമസ് ഐസക്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, ജനതാദൾ-എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എംഎൽഎ എന്നിവർ വോട്ടഭ്യർഥിച്ചു ജനങ്ങളുടെ ഇടയിലേക്കിറങ്ങി.
എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന മഹാ സന്പർക്കത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, രാജി പ്രസാദ്, എച്ച്. രാജ, എം. ഗണേശ്, രാജസേനൻ, സുരേഷ് ഗോപി എംപി, എം.ടി. രമേശ്, സി.കെ. ജാനു, കെ. സോമൻ എന്നിവർ പങ്കെടുത്തു.
യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിന്റെ പ്രചാരണം കൊഴുപ്പിക്കാൻ വി.എം. സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, വി.ഡി. സതീശൻ, വി.ടി. ബൽറാം, മുല്ലപ്പള്ളി രാമചന്ദ്രൻ, ഷിബു ബേബി ജോണ്, കെ. മുരളീധരൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും എത്തി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്
01:30 AM May 20, 2018 | Deepika.com