കൊച്ചി: ഗുരുതര കരൾരോഗം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന മകളുടെ ജീവൻ സ്വന്തം കരൾ പകുത്തു നൽകി അമ്മ രക്ഷിച്ചു. തൃശൂർ ചേലക്കര സ്വദേശി 51 കാരിയായ സരസ്വതിയാണു മകൾ സരിത (30) യ്ക്ക് കരളിന്റെ ഭാഗം പകുത്തു നൽകിയത്. കൊച്ചി വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം അമ്മയും മകളും സുഖം പ്രാപിച്ചുവരുന്നു.
രണ്ടു മക്കളുടെ അമ്മയായ സരിതയെ പത്തു ദിവസം മുന്പാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനകൾക്കുശേഷം അവരുടെ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവയ്ക്കൽ അല്ലാതെ മറ്റു പോംവഴികളില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സരസ്വതി കരൾ നൽകാൻ മുന്നോട്ടുവന്നത്. ശസ്ത്രക്രിയ 16 മണിക്കൂർ നീണ്ടുനിന്നു.
ഡോ. എച്ച്. രമേഷ്, ഡോ. മോഹൻ മാത്യു, ഡോ. അഭിഷേക് യാദവ്, ഡോ. ഹരികുമാർ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
മകൾക്കായി അമ്മ കരൾ പകുത്തു നൽകി
01:30 AM May 20, 2018 | Deepika.com