കണ്ണൂർ: ഉമ്മൻചാണ്ടി സർക്കാർ ചെയ്തതുപോലെ ചെപ്പടി വിദ്യ കാണിച്ച് എൽഡിഎഫ് സർക്കാർ ആളെ പറ്റിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സർക്കാരിന്റെ രണ്ടാം വാർഷികആഘോഷ പരിപാടിയിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരേ ചില പ്രസ്താവനയുമായി രംഗത്തിറങ്ങിയിരുന്നു.
ഈ രണ്ടുവർഷത്തിനിടയിൽ ഒരു തറക്കല്ലിടാൻപോലും പിണറായി വിജയനു കഴിഞ്ഞോയെന്നാണ് അദ്ദേഹം ചോദിച്ചത്. എന്നാൽ യുഡിഎഫ് ഭരണകാലത്തുണ്ടായതുപോലുള്ള ഉദ്ഘാടനവെറി തന്നെ പിടികൂടിയിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ബർണശേരിയിൽ നായനാർ അക്കാദമിയോടനുബന്ധിച്ച് സ്ഥാപിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മെട്രോയുടെ കാര്യം എടുത്താൽ തന്നെ ഇക്കാര്യം വ്യക്തമാകും. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇതിന്റെ ഉദ്ഘാടനം നടത്തിയതല്ലാതെ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള ഒരു സൗകര്യവും ഒരുക്കിയിരുന്നില്ല. എൽഡിഎഫ് വന്നശേഷമാണ് മെട്രോ പദ്ധതി പൂർണമായും യാഥാർഥ്യത്തിലായത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും പരിഹാസ്യമായിരുന്നു. എവിടെയും ഇറങ്ങാൻ കഴിയുന്ന എയർഫോഴ്സിന്റെ വിമാനം ഉപയോഗിച്ച് ഉദ്ഘാടന മാമാങ്കം നടത്തുകയായിരുന്നു. ഇപ്പോഴാണ് വിമാനത്താവളത്തിന്റെ നിർമാണ പ്രവൃത്തി ഏറെക്കുറെ പൂർത്തിയായത്.
കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ കേരളം വികസിക്കുന്നുണ്ടെന്ന നല്ല ബോധ്യം നാട്ടിലെ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ജനങ്ങൾ പുത്തൻ ഉണർവിലും പ്രതീക്ഷയിലുമാണ്. സർവതല സ്പർശിയായ വികസനമാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഒപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെ എതിർക്കുകയാണ് യുഡിഎഫിന്റെ നയം. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്.
കേരളം പിടിക്കാനുള്ള പടപ്പുറപ്പാടിലാണ് അമിത്ഷാ. നേരത്തെ ജാഥ നടത്തിയപ്പോൾ തന്നെ ഈ പടപ്പുറപ്പാട് നാം കണ്ടതാണ്. പണവും കുറച്ചുപേരെയും ഇറക്കുമതി ചെയ്തതു കേരളത്തിലെ അന്തരീക്ഷം മാറ്റാമെന്ന ചിന്ത ശരിയല്ല. ഇതൊക്കെ കണ്ട് വളയുന്നതല്ല കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനവെറി തനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
01:30 AM May 20, 2018 | Deepika.com