പേരാമ്പ്ര(കോഴിക്കോട്): പന്തിരിക്കര സൂപ്പിക്കടയിൽ വൈറൽ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വളച്ചുകെട്ടിയിൽ മൊയ്തീന്ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(51) ആണ് ഇന്നലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സൂപ്പിക്കടയിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. മൂവരുടെയും മരണം എൻസഫിലിറ്റിസ് വിത്ത് മയോക്കാർഡൈറ്റിസ് എന്ന മാരകരോഗം കൊണ്ടാണെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. നിപാ വൈറസാകാം ബാധിച്ചതെന്ന് സംശയിച്ചിരുന്നു.
മണിപ്പാലിലെ കെഎംസി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച രക്തസാമ്പിളുകളുടെ അന്തിമപരിശോധനാ ഫലം അറിഞ്ഞാലേ രോഗത്തപ്പറ്റി സ്ഥിരീകരണം നടത്താനാകൂവെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. രോഗികളുടെ അടുത്ത് ഇടപഴകിയ ആളുകളുടെ ലിസ്റ്റ് തയാറാക്കി സൂക്ഷ്മനിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. വവ്വാലില്‍ നിന്നും പന്നികളിൽനിന്നും മനുഷ്യരിലേക്കു പടരുന്ന വൈറസ് ആകാം മരണകാരണമെന്ന സംശയത്തിലാണ് അധികൃതര്‍.
നേരത്തേ മരിച്ച സഹോദരങ്ങളുടെ ബന്ധുവാണ് ഇപ്പോൾ മരിച്ചത്. വളച്ചുകെട്ടിയിൽ മൂസയുടെ മക്കളായ സാബിത്ത് (23) ഈ മാസം അഞ്ചിനും സ്വാലിഹ്(26) വെള്ളിയാഴ്ചയുമാണ് മരിച്ചത്. ഇവരുടെ പിതൃസഹോദരന്റെ ഭാര്യയാണ് മറിയം. മൂസയും സ്വാലിഹിന്റെ ഭാര്യ ആത്തിഫയും ഇതേ രോഗം വന്ന് ചികിത്സയിലാണ്. ആത്തിഫയെ ശനിയാഴ്ച പുലർച്ചെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ മരിച്ചവരുടെ ബന്ധുവും അയൽവാസിയുമായ നൗഷാദ്, സാബിത്തിനെ പരിചരിച്ചിരുന്ന പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ജനി എന്നിവരെ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാക്കളുടെ വീടിന്റെ സമീപത്തുള്ള നാല് വീട്ടുകാരെ മുന്‍കരുതലായി ആരോഗ്യവകുപ്പ് മാറ്റി പാർപ്പിച്ചിട്ടുണ്ട്. അബ്ദുള്ള, ജാസ്മിന്, സാലിഹ, ജാബിര്‍, ജുമാന എന്നിവരാണ് മരിച്ച മറിയത്തിന്റെ മക്കള്‍. മരുമക്കൾ: ഉനൈസ, ഷജിം ( ഉള്ളിയേരി ) ഷബീർ (മൊകേരി).
വൈറസ് ബാധ: മരണം മൂന്നായി
01:06 AM May 20, 2018 | Deepika.com