പാലക്കാട്: ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗോത്രവർഗ നരവംശ പഠനകേന്ദ്രം വയനാട്ടിലും ഫീൽഡ് സ്റ്റേഷൻ അട്ടപ്പാടിയിലും തുടങ്ങാൻ നടപടിയായി. ഇതിനായി ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ പ്രഫ. വിനയ് ശ്രീവാസ്തവ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശശികുമാർ, സീനിയർ ഹ്യൂമൻ ഇക്കോളജിസ്റ്റ് ഉമേഷ് കുമാർ എന്നിവർ മന്ത്രി എ.കെ. ബാലനെ സന്ദർശിച്ച് ചർച്ചനടത്തി. സംഘം പിന്നീട് വയനാട് സന്ദർശിച്ചു.
കോഴിക്കോട് സർവകലാശാലയ്ക്കു കീഴിൽ സുൽത്താൻ ബത്തേരി ചിതലയത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ കാന്പസിൽ ഗവേഷണകേന്ദ്രം തുടങ്ങുന്നതിനുള്ള സാധ്യതകൾ സംഘം പരിശോധിച്ചു. സെന്റർ ഡയറക്ടർ ഡോ. പുഷ്പലത സ്ഥലം അനുവദിക്കുന്ന കാര്യം സർവകലാശാലയുടെ അനുമതിയോടെ പരിശോധിക്കുമെന്ന് അറിയിച്ചു.
സംഘം പിന്നീട് തിരുനെല്ലി, മാന്താനം അടിയകോളനി സന്ദർശിച്ചു. കോളനി നിവാസികളുമായി ആശയവിനിമയം നടത്തി. ഈ വിഭാഗത്തെക്കുറിച്ചും പഠനം ഉടനേ തുടങ്ങുമെന്ന് സംഘം അറിയിച്ചു.
ആദിവാസി ജനവിഭാഗങ്ങളുടെ നരവംശ ശാസ്ത്രപരമായ വിഷയങ്ങൾ സംബന്ധിച്ച് ഓഗസ്റ്റിൽ സെമിനാർ നടത്താനും തീരുമാനിച്ചു. സംഘത്തിനൊപ്പം പട്ടികവർഗ വികസനവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
നരവംശപഠനങ്ങൾ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പഠനഗവേഷണ കേന്ദ്രമാണ് കൊൽക്കത്തയിലെ ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ.
സംസ്ഥാന പട്ടികജാതി-വർഗ പിന്നോക്ക വകുപ്പുമന്ത്രി എ.കെ.ബാലൻ കഴിഞ്ഞ ജനുവരിയിൽ കൊൽക്കത്തയിലെ ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സന്ദർശിച്ച് കേരളത്തിൽ ഗവേഷണകേന്ദ്രം ആരംഭിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചർച്ചനടത്തിയിരുന്നു.കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു പഠനഗവേഷണകേന്ദ്രം ആരംഭിക്കുന്നത്.
ഗോത്രവർഗ നരവംശ പഠനകേന്ദ്രം വയനാട്ടിൽ തുടങ്ങും
01:06 AM May 20, 2018 | Deepika.com