കാട്ടാക്കട: കൂട്ടം തെറ്റി ഇടുക്കി ചിന്നക്കനാൽ ടൗണിലിറങ്ങി വികൃതി കാട്ടിയ കുട്ടിക്കൊമ്പൻ ഇനി കോട്ടൂർ ആന പാർക്കിനു സ്വന്തം. കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ മൂന്നിനെത്തിച്ച കുട്ടിയാനയെ സ്വീകരിക്കാൻ വനപാലകരും പാപ്പാന്മാരും അടങ്ങുന്ന സംഘം കാത്തുനിന്നിരുന്നു. പ്രത്യേകം സജ്ജീകരിച്ച കൂട്ടിൽ കൊണ്ടു വന്ന കൊമ്പനെ ഇവിടെയും പ്രത്യേക കൂട്ടിലാണു പാർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണു കുട്ടിയാന ചിന്നക്കനാൽ ടൗണിലിറങ്ങിയത്. മൂന്നു ദിവസമായി ആനയിറങ്കൽ ജലാശയത്തിനു സമീപമുള്ള വനമേഖലയിൽ വനംവകുപ്പ് ഒരുക്കിയ താത്കാലിക അഭയകേന്ദ്രത്തിൽ കുട്ടിയാനയെ പാർപ്പിച്ചിരിക്കുകയായിരുന്നു.
കുട്ടിയാനയുടെ അമ്മയുടേതെന്നു കരുതുന്ന 25 വയസുള്ള പിടിയാനയുടെ ജഡം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. മൂന്നു ദിവസത്തിലധികം പഴക്കമുണ്ടായിരുന്ന ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം വനത്തിൽ ദഹിപ്പിച്ചു. ചരിഞ്ഞ ആനയുടെ സംഘത്തിലുള്ള മറ്റ് ആനകളെത്തി കുട്ടിക്കൊമ്പനെ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു വനപാലകർ. എന്നാൽ സമീപത്തെ വനമേഖലയിൽ ചുറ്റിത്തിരിഞ്ഞ ആനക്കൂട്ടങ്ങളൊന്നും കുട്ടിയാനയുടെ സമീപത്തേക്ക് അടുക്കാത്തതിനാൽ ഇന്നലെത്തന്നെ കോട്ടൂരിലെ ആനവളർത്തൽ കേന്ദ്രത്തിലെത്തിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി.കെ. കേശവന്റെ അനുമതി ലഭിച്ചതോടെയാണു കുട്ടിയാനയെ കോട്ടൂരിൽ എത്തിച്ചത്.
ഡോ. സി.എസ്. ജയകുമാറിനെ കൂടാതെ കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിലെ വെറ്ററിനറി ഓഫീസർ ഡോ. ദയാമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ കൊണ്ടുവന്നത്. കോട്ടൂരിൽ എത്തിച്ച ആനയ്ക്ക് ലാക്ടോജനും മരുന്നും നൽകി. വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. സന്ദർശകരെ കടത്തിവിടാതെയുള്ള സ്ഥലത്താണു കൊമ്പനെ പാർപ്പിച്ചിരിക്കുന്നത്. മുറയ്ക്കു മരുന്നും ആഹാരവും നൽകിയതിനു ശേഷമേ സന്ദർശകരെ അനുവദിക്കൂ.
കുട്ടിക്കൊമ്പൻകൂടി വന്നതോടെ ഇവിടത്തെ ആനകളുടെ എണ്ണം 17 ആയി. കുട്ടിയാനകളായ അർജുൻ, അച്ചൻകോവിലിൽനിന്ന് എത്തിയ ഒരു വയസുള്ള പൂർണ, നിലമ്പൂരിൽനിന്നു വന്ന എട്ടു മാസം പ്രായമുള്ള മനു, പാലക്കാട്ടുനിന്നു മൂന്നു മാസം മുൻപ് എത്തിയ മായ എന്നിവരൊക്കെ അന്തേവാസികളാണ്. നിലവിലെ ആനകളിൽ മുതിർന്നത് സോമനും മണിയും രാജ്കുമാറുമാണ്. ശ്രീലങ്കൻ മാതൃകയിൽ 2006ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ആനസങ്കേതം ഒരുക്കിയത്. നെയ്യാറിലെ വെള്ളം കയറിക്കിടക്കുന്ന മനോഹരമായ ഭാഗത്ത് ഇത് ആനകളുടെ പുനരധിവാസകേന്ദ്രമായി വഴിമാറുന്നത് 2007ലാണ്.
കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ കോട്ടൂരിൽ
01:06 AM May 20, 2018 | Deepika.com