കണ്ണൂർ: പോലീസ് സേനയെ വിമർശിച്ചും വീഴ്ച സമ്മതിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ആരംഭിച്ച കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണിത്.
പോലീസിന്റെ ഭാഗത്തും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു കോടിയേരിയുടെ വിമർശനം. പോലീസ് ആക്ടിനു വിരുദ്ധമായി ചില സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് സേനയ്ക്ക് മുഴുവൻ ചീത്തപ്പേരുണ്ടാക്കുന്നത്. എന്നാൽ ഇത്തരക്കാർക്കെതിരേ നടപടികൾ സ്വീകരിക്കാൻ എൽഡിഎഫ് സർക്കാർ തയാറായി എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകൾ ചെയ്യുന്ന പോലീസുകാർക്കെതിരേ നടപടിയെടുക്കുന്നതു കേരളത്തിൽ ആദ്യമാണ്. വരാപ്പുഴയിൽ എസ്പിക്കെതിരേപോലും നടപടി സ്വീകരിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നാല് കസ്റ്റഡിമരണങ്ങൾ ഉണ്ടായിട്ട്, ഒരാൾക്കെതിരേപോലും നടപടിയെടുക്കാൻ തയാറായില്ലെന്നു കോടിയേരി കുറ്റപ്പെടുത്തി.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെ കേരളത്തിന്റെ വികസനസ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പങ്കാളിത്ത പെൻഷനുപകരം പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കണമെന്നാണ് എൽഡിഎഫ് നയം. നയത്തിൽ മാറ്റം വരുത്തുന്നതിനായി ശക്തമായ പ്രക്ഷോഭം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. നാല് ആദിവാസി കുടുംബങ്ങൾക്ക് വീടു നിർമിക്കാൻ സംഘടനാംഗങ്ങൾ സ്വരൂപിച്ച 20 ലക്ഷം രൂപ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ഏറ്റുവാങ്ങി. മേയർ ഇ.പി. ലത, കെ.പി. സഹദേവൻ, ടി.സി. മാത്തുക്കുട്ടി, കെ.സി. ഹരികൃഷ്ണൻ, സി.വി. രാജേന്ദ്രൻ, ടി.എസ്. രഘുലാൽ, സി. സന്തോഷ് കുമാർ, എം.എസ്. ബിജുക്കുട്ടൻ, ഹരിലാൽ എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സെമിനാർ മന്ത്രി കെ.ടി. ജലീലും സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു. ഇന്നു നടക്കുന്ന വനിതാസമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. നാളെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
പോലീസിന്റെ വീഴ്ച സമ്മതിച്ച് കോടിയേരി ബാലകൃഷ്ണൻ
12:02 AM May 20, 2018 | Deepika.com