കണ്ണൂർ: റേഷൻ കടകളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സപ്ലൈകോയിൽനിന്ന് ലഭിക്കുന്ന സാധനങ്ങൾ സബ്സിഡിയോടെ റേഷൻകടകൾ വഴി വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിതരണ സംവിധാനം കംപ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ റേഷൻകടകളിലും ഇ-പോസ് മെഷീനുകൾ സ്ഥാപിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും റേഷൻകടകളുടെ ഏകീകൃത മാതൃകയുടെ പ്രകാശനവും സപ്ലൈകോയുടെ ശബരി ന്യായ ഉത്പന്നങ്ങൾ റേഷൻകടകൾ വഴി ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂർ തളാപ്പ് 121-ാം നമ്പർ റേഷൻകട പരിസരത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റേഷൻകടകൾ നവീകരിക്കുന്നതിനൊപ്പം ഏകരൂപമുണ്ടാക്കാൻ ഒരേ നിറം നൽകി ജനങ്ങൾക്ക് തിരിച്ചറിയാവുന്ന രീതിയിൽ സജ്ജീകരിക്കും. ന്യായവില ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. ഇ-പോസ് മെഷീൻ സ്ഥാപിച്ചതോടുകൂടി റേഷൻസാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും വിതരണം ചെയ്യാം. ഉപഭോക്താക്കൾക്ക് ഇത് വലിയ ആശ്വാസമാണ്. അപൂർവം ചില റേഷൻ കടയുടമകളുടെ വിരുദ്ധനിലപാടു കാരണം റേഷൻകടയ്ക്ക് ചാർത്തിക്കിട്ടിയ കളങ്കിത പേരുകൾ ഇതോടെ ഒഴിവാകും. നടത്തിപ്പുകാർക്ക് നല്ലനിലയിൽ മനഃസമാധാനത്തോടെ കടകൾ നടത്തിക്കൊണ്ടുപോകാനുമാകും. ഭക്ഷ്യധാന്യങ്ങൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി തിരുത്താൻ വിവിധ രാഷ്ട്രീയകക്ഷികൾ ഉൾപ്പെട്ട സർവകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
16.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിരുന്ന കേരളത്തിന് ഇന്ന് 14.25 ലക്ഷം മെട്രിക് ടൺ മാത്രമാണ് ലഭിക്കുന്നത്. ഇതിന്റെ ദോഷഫലം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുകയാണ്. കേരളത്തിന്റെ പ്രത്യേകത കേന്ദ്രസർക്കാർ ഓർക്കണമായിരുന്നു. നാണ്യവിളകൾ നല്ലതുപോലെ ഉത്പാദിപ്പിച്ച് വിദേശനാണ്യം നേടിത്തരുന്നത് കേരളമാണ്. അതിനാൽ റേഷൻ മികച്ച രീതിയിൽ നൽകേണ്ട ബാധ്യത കേന്ദ്രത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി തിലോത്തമൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. ശൈലജ, മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കളക്ടർ മിർ മുഹമ്മദ് അലി, എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ പ്രസംഗിച്ചു.
സപ്ലൈകോ സാധനങ്ങൾ റേഷൻകടവഴി നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ
01:29 AM May 19, 2018 | Deepika.com