കുറവിലങ്ങാട്: കൂടല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപന പാർട്ണറും സ്വർണാഭരണ പണിക്കാരനുമായ യുവാവിനെയും ഭാര്യയെയും രണ്ടു മക്കളെയും വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കേകൂടല്ലൂർ പുലിക്കുന്നേൽകരോട്ട് സിനോജ് (42), ഭാര്യ നിഷ (35), മക്കളായ സുര്യതേജസ് (12), ശിവതേജസ് (എട്ട്) എന്നിവരെയാണ് വയലാ കൊശപ്പള്ളിഭാഗത്തുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇവരെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരെകൂടാതെ സിനോജിന്റെ സഹോദരനും ഭിന്നശേഷിയുള്ളയാളുമായ സിനോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിഷയുടെ മാതാവ് വിലാസിനിയും സഹോദരൻ രാജേഷും വെള്ളിയാഴ്ച പുലർച്ചെ സിനോജിന്റെ വീട്ടിൽനിന്ന് ഇടുക്കി വെള്ളയാംകുടിയിലെ വീട്ടിലേക്കു പോയിരുന്നു.
സിനോജിന്റെയും മകൻ സുര്യതേജസിന്റെയും മൃതദേഹങ്ങൾ രണ്ട് ബാത്റൂമുകളിലായും നിഷ, ഇളയമകൻ ശിവതേജസ് എന്നിവരുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിൽ ബെഡിലും കാണപ്പെട്ടു. നിഷയുടെ കഴുത്തിൽ കുരുങ്ങിയ കയർ ജനലിൽ കെട്ടിയിട്ട നിലയിലായിരുന്നു.
ഇന്നലെ രാവിലെ കുറവിലങ്ങാട്ടുനിന്നു സിനോജിന്റെ സുഹൃത്ത് കിരണ് ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. കിരൺ വീട്ടിലെത്തിയപ്പോൾ സിനോഷാണു വാതിൽ തുറന്നത്. പിന്നീട് നടത്തിയ തെരച്ചിലിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സിനോജ് എഴുതിയതെന്നു കരുതുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. ഞങ്ങൾ പോകുന്നുവെന്നും തനിച്ച് പോകാൻ ഭയമാണെന്നുമാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു. സിനോജിന്റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ കൂടല്ലൂർ നിലയ്ക്കൽ രാജീവ് (അപ്പു-45) മൂന്ന് ദിവസം മുന്പാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അപ്പുവിന്റെ മരണം സിനോജിനെ മാനസികമായി തളർത്തിയിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
പാലാ ആർഡിഒ അനിൽ ഉമ്മൻ, ഡിവൈഎസ്പി വി.ജി.വിനോദ്കുമാർ, സി ഐ മാരായ ജോയി മാത്യു, രാജൻ അരമന എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി വിട്ടുകൊടുത്ത മൃതദേഹങ്ങൾ കിഴക്കേകൂടല്ലൂരിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഞങ്ങൾ അഞ്ചുപേർ പോകുന്നു, എല്ലാം കാലം തെളിയിക്കും
കടപ്ലാമറ്റം: ‘ഞങ്ങൾ അഞ്ചുപേരും പോകുന്നു, തനിച്ച് പോകാൻ പേടിയാണ്. എല്ലാം കാലം തെളിയിക്കും’. വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെ ത്തിയ കൂടല്ലൂർ പുലിക്കുന്നേൽമുകളേൽ സിനോജ്(42) എഴുതിയതെന്നു കരുതുന്ന കത്തിലെ വാചകങ്ങളാണിവ. ഭരണങ്ങാനം സ്വദേശിയായ സിനോജും ഏകസഹോദരൻ സിനോഷും മാതാപിതാക്കൾ മരിച്ചതോടെയാണ് അമ്മാവന്റെ സംരക്ഷണയിൽ കൂടല്ലൂരിലേക്ക് എത്തുന്നത്. കിഴക്കേ കൂടല്ലൂരിൽ പുതിയ വീടിന്റെ വാർക്ക അടുത്ത ദിവസം നടത്താനിരിക്കുകയായിരുന്നു. വീട് നിർമ്മാണത്തിനുള്ള തടി ഉരുപ്പടികൾ വാടകവീട്ടിൽ പണിതീർത്ത് വെച്ചിട്ടുണ്ട്.
മൂന്നുദിവസം മുൻപ് ബിസിനസ് പങ്കാളി കൂടല്ലൂർ നിലയ്ക്കൽ രാജീവിന്റെ മരണവിവരമറിഞ്ഞ് സിനോജിന്റെ ഭാര്യാമാതാവും സഹോദരനും വീട്ടിലെത്തിയിരുന്നു. ഇവർ ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ഇടുക്കി വെള്ളയാംകുടിയിലെ വീട്ടിലേക്ക് കാറിൽ പുറപ്പെട്ടത്.
ദന്പതികളും രണ്ടു മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ
12:26 AM May 19, 2018 | Deepika.com