തൊടുപുഴ: സ്കൂൾ കെട്ടിടങ്ങളുടെ പരിസരത്ത് അപകടാവസ്ഥയിലായ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്കൂൾ സുരക്ഷാ പദ്ധതി മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനു ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കാനും ഡയറക്ടർ നിർദേശിച്ചു.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കേ സ്കൂളിനോടു ചേർന്ന് അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കണക്ഷനുകൾ എന്നിവ പരിശോധിപ്പിക്കണം. സ്കൂൾ പരിസരത്തെ വെള്ളക്കെട്ട്, കുളങ്ങൾ, കിണറുകൾ എന്നിവ അപകടരഹിതമെന്ന് ഉറപ്പുവരുത്തണം. കുട്ടികളെ കൊണ്ടുവരുന്നതിനും വീട്ടിൽ എത്തിക്കുന്നതിനും ഒരുക്കിയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടവരിൽനിന്നു വാങ്ങണം.പരിചയമില്ലാത്തവരും അംഗപരിമിതർ, ആരോഗ്യമില്ലാത്തവർ എന്നിവർ സ്കൂൾ വാഹനത്തിന്റെ ഡ്രൈവറോ ക്ലീനറോ ആയി ജോലി ചെയ്യുന്നില്ലായെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ കർശന നിർദേശങ്ങളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നല്കിയിരിക്കുന്നത്.
മഴ, മറ്റു പ്രകൃതിക്ഷോഭങ്ങൾ എന്നിവമൂലം കളക്ടർ സ്കൂളുകൾക്കു അവധി പ്രഖ്യാപിക്കുന്പോൾ, അവധി പ്രഖ്യാപിച്ചതറിയാതെ സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ സുരക്ഷ പ്രഥമാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. ഇവരെ അധ്യാപകരുടെയും പിടിഎയുടെയും സഹായത്തോടെ സുരക്ഷിതരായി വീടുകളിൽ എത്തിക്കണം. വിദ്യാഭ്യാസ ഓഫീസർ വിളിച്ചു ചേർക്കുന്ന പ്രഥമാധ്യാപകരുടെ യോഗങ്ങളിൽ സ്കൂൾ സുരക്ഷ സംബന്ധിച്ചു ചർച്ച ചെയ്യണം.
ഓരോ അധ്യയന വർഷവും സ്കൂളുകൾ തുറക്കുന്നതിനു മുന്പു കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി വിദ്യാഭ്യാസ ഓഫീസർക്കു നല്കണം. സ്കൂൾ സുരക്ഷാ പദ്ധതികൾ സംബന്ധിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചു ത്രൈമാസ റിപ്പോർട്ട് തയാറാക്കി ഡിഡിഇ, ഡിഇഒ തലത്തിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജോണ്സണ് വേങ്ങത്തടം
സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം
12:26 AM May 19, 2018 | Deepika.com