തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകർക്കും അധ്യാപകേതര ജീവനക്കാരും അടക്കമുള്ള സർക്കാർ- അർധ സർക്കാർ ജീവനക്കാർക്കും ഒക്ടോബർ ഒന്നു മുതൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ സർക്കാർ പുറത്തിറക്കി. എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിനു പിന്നാലെയാണു ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പൊതു ഭരണ വകുപ്പ് ഇന്നലെ പുറത്തിറക്കിയത്.
സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങളെ കൂടാതെ സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, കമ്മീഷനുകൾ, അഥോറിറ്റികൾ എന്നിവയും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തും. സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകുന്ന സ്പാർക്ക് സംവിധാനവുമായി ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തെ ബന്ധിപ്പിക്കും. നിശ്ചിത ദിവസത്തിൽ കൂടുതൽ ഓഫീസിൽ താമസിച്ചെത്തിയാൽ ശമ്പളം വെട്ടിക്കുറയ്ക്കും.
സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബർ ഒന്നിനകം ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായം കർശനമായി നടപ്പാക്കണം. ഓരോ വകുപ്പിലും വകുപ്പിനു കീഴിൽ വരുന്ന എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും പഞ്ചിംഗ് സംവിധാനം നടപ്പാക്കേണ്ട ചുമതല അതതു വകുപ്പു സെക്രട്ടറിമാർക്കും മേധാവികൾക്കുമായിരിക്കും.
സ്പാർക്കിൽ ജീവനക്കാരുടെ അവധി, ഔദ്യോഗിക യാത്ര, കോമ്പൻസേറ്ററി ഓഫ്, ഷിഫ്റ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നതിനു പ്രത്യേക മൊഡ്യൂളുകൾ വികസിപ്പിക്കണം. എല്ലാ സ്ഥിരം ജീവനക്കാരേയും ഇതിൽ ഉൾപ്പെടുത്തണം. ബയോമെട്രേിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് ആവശ്യമായി വരുന്ന ചെലവുകൾ അതതു വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്നു കണ്ടെത്തണമെന്നും പൊതുഭരണ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിൽ പറയുന്നു.
എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകർക്കും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം
12:05 AM May 19, 2018 | Deepika.com