തിരുവനന്തപുരം: സംസ്ഥാനത്തെ 50 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാകാൻ ഒരുങ്ങുന്നു. പഴയ ഒറ്റമുറി കെട്ടിടത്തിൽ കുന്നുകൂടി കിടക്കുന്ന ഫയലുകളും അതിനിടയിൽ തലനീട്ടിയിരിക്കുന്ന വില്ലേജ് ജീവനക്കാരും ഇനിയുണ്ടാകില്ല. ജനങ്ങൾക്കു ലഭ്യമാകേണ്ട സേവനം ഉത്തരവാദിത്വത്തോടെ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിലും ഉറപ്പായും ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്മാർട്ട് വില്ലേജ് ഓഫിസുകൾ സ്ഥാപിക്കുന്നതിനു സർക്കാർ ഭരണാനുമതി നൽകിയത്.
50 വില്ലേജ് ഓഫിസുകളിലും പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും ഒരുക്കുന്നതിനായി ഓരോ വില്ലേജ് ഓഫിസിനും 44 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദേശാനുസരണം 2018- 19 വർഷത്തെ പ്ലാൻ ഫണ്ടിൽ ഗണ്യമായ വർധന വരുത്തിയ തുകയ്ക്കു ഭരണാനുമതി നൽകി. ഓരോ വില്ലേജിനും 1200 ചതുരശ്ര അടി വിസ്തീർണമെങ്കിലുമുള്ള കെട്ടിടമാകും നിർമിക്കുക.
നിലവിൽ ഭൂമിയുണ്ടെങ്കിൽ അവിടെ തന്നെ പുതിയ കെട്ടിടം നിർമിക്കും. ഇല്ലാത്തിടത്തു റവന്യു പുറന്പോക്കു ഭൂമിയിൽ നിശ്ചിത സ്ഥലം നൽകി കെട്ടിടം നിർമിക്കും. ജീവനക്കാർക്ക് ഹാഫ് കാബിൻ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും.
വില്ലേജ് ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇടുങ്ങിയ മുറിക്കു മുന്നിൽ ക്യൂ നിൽക്കേണ്ടതില്ല.
സംസ്ഥാനത്തെ 50 വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു
11:50 PM May 18, 2018 | Deepika.com