തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്നു സരിത എസ്. നായരുടെ കത്തും ഇതേക്കുറിച്ചുള്ള ശിപാർശകളും ഹൈക്കോടതി നീക്കിയ സാഹചര്യത്തിൽ സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തശേഷമായിരിക്കും തീരുമാനിക്കുക.
ഹൈക്കോടതി നീക്കം ചെയ്ത ഭാഗങ്ങൾ ഒഴിവാക്കി തുടർ നടപടിയുമായി മുന്നോട്ടു പോകാനാണു സർക്കാർ നീക്കം. ഇതിന്റെ ഭാഗമായാണു തുടർ നിയമനടപടികൾ വ്യക്തമാക്കാൻ നിർദേശിച്ചു വിധി എജിക്കു കൈമാറിയത്. സരിതയുടെ കത്ത് ഒഴിവാക്കിയതോടെ ലൈംഗിക ആരോപണങ്ങൾക്കു പ്രസക്തിയില്ലാതായതായാണു നിഗമനം. ഇനി അഴിമതി ആരോപണത്തിൽ മാത്രമേ പോലീസിനു തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. കത്ത് ഒഴിവാക്കിയതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ നേരിട്ടുള്ള തെളിവുകൾ ഇല്ലാതായി. ഹൈക്കോടതി വിധിയിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെങ്കിലും കത്തിന്റെ കാര്യത്തിൽ അപ്പീൽ നൽകേണ്ടതില്ലെന്നാണു പൊതുവേയുള്ള നിലപാട് എന്നറിയു ന്നു.
സോളാർ തട്ടിപ്പിന് ആവശ്യമായ സഹായം മുഖ്യമന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടി നൽകിയെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിൽ മുൻ മുഖ്യമന്ത്രിക്കെതിരേ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്. എന്നാൽ, മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെതിരേ തെളിവുണ്ടെന്നാണു സർക്കാർ വാദം. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലീസ് ഉദ്യോഗസ്ഥർ മുഖേന ശ്രമിച്ചെന്ന സോളാർ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശവും നീക്കിയിട്ടില്ല.
സരിത എസ്. നായർ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതി സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർനടപടി വേണമോ എന്നു തീരുമാനിക്കേണ്ടത് പോലീസാണ്. സരിത പലപ്പോഴായി മൊഴി മാറ്റിയിട്ടുള്ള സാഹചര്യത്തിൽ പോലീ സിനു പരാതിക്കാരിയുടെ മൊഴി യെടുക്കേണ്ടതുണ്ട്. സോളാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഡിജിപി രാജേഷ് ദിവാൻ കഴിഞ്ഞ മാസം സർവീസിൽ നിന്നു വിരമിച്ചിരുന്നു. കാര്യമായ തെളിവില്ലാതിരുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് രാജേഷ് ദിവാൻ തയാറായിരുന്നില്ല. സംഘാംഗമായ ഐജി ദിനേന്ദ്ര കശ്യപിനാണ് ഇപ്പോൾ അന്വേഷണ ചുമതല.
ഉമ്മൻചാണ്ടി നൽകിയ ഹർജിയെത്തുടർന്നാണു സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽനിന്നു സരിതയുടെ കത്ത് കോടതി നീക്കിയത്.
സോളാർ റിപ്പോർട്ട്: സർക്കാർ എജിയുടെ നിയമോപദേശം തേടി
01:00 AM May 17, 2018 | Deepika.com