ചങ്ങനാശേരി: സംവരണം നിലവിലുള്ളതുപോലെ തുടരണമെന്നും അർഹരായവർക്കു കൃത്യമായി സംവരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പരിശോധന നടത്തുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ നായർ സർവീസ് സൊസൈറ്റി ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ.
ദേവസ്വം ബോർഡിൽ സംവരണേതര മുന്നോക്കവിഭാഗങ്ങളിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് 10 ശതമാനം സംവരണം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് ആറുമാസം കഴിഞ്ഞു. മുന്നോക്കക്കാരിലെ ദരിദ്രർക്ക് സംവരണം നല്കുന്നതിന് ഭരണഘടനാഭേദഗതി കൊണ്ടുവരണമെന്നാണു മുഖ്യമന്ത്രി പറയുന്നത്. ഇവർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം നല്കാൻ സർക്കാർ എടുത്ത തീരുമാനത്തിനും ഇത് ബാധകമാണോ എന്നു വ്യക്തമാക്കണമെന്നു സുകുമാരൻ നായർ ആവശ്യപ്പെട്ടു.
മുന്നോക്കക്കാരിലെ ദരിദ്രർക്ക് സംവരണം നല്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും ദേവസ്വം നിയമനങ്ങളിൽ വിശ്വകർമ, ധീവരസമുദായങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിയമനങ്ങളിൽ നിശ്ചിതശതമാനം സംവരണം മുന്നാക്കവിഭാഗങ്ങളിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് ലഭ്യമാക്കാൻ നടപടിയുണ്ടാകുമെന്ന് 2017 നവംബർ 15ന് നടന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതേക്കുറിച്ച് മുഖ്യമന്ത്രി പരാമർശിക്കാത്തതിൽ ആശങ്കയുണ്ടെന്നും സുകുമാരൻനായർ കൂട്ടിച്ചേർത്തു.
സാന്പത്തിക സംവരണം: സർക്കാർ നിലപാട് വ്യക്തമാക്കണമെന്നു സുകുമാരൻ നായർ
12:45 AM May 17, 2018 | Deepika.com