തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേരളം സന്ദർശിക്കുന്പോൾ സമർപ്പിക്കാൻ തയാറാക്കിയ നിവേദനത്തിലെ നിർദേശങ്ങളും ശിപാർശകളും മന്ത്രിസഭ അംഗീകരിച്ചു.
കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലെ പല നിർദേശങ്ങളും സംസ്ഥാനത്തിന് ആശങ്ക ഉളവാക്കുന്നതാണ്. നികുതിവിഭജനം 2011ലെ സെൻസസ് അടിസ്ഥാനമാക്കി നടത്തണമെന്ന നിർദേശം കേരളത്തിനു ദോഷകരമാണ്. അതിനാൽ 1971ലെ സെൻസസ് പ്രകാരം നികുതി വിഭജനം നടത്തണമെന്നു സംസ്ഥാനം ആവശ്യപ്പെടും.
14-ാം ധനകാര്യ കമ്മീഷൻ കേരളത്തിനു ശിപാർശ ചെയ്ത നികുതി വിഹിതത്തിൽ കുറവു വരാത്ത തരത്തിൽ നികുതിവിഭജന മാനദണ്ഡം സ്വീകരിക്കണം. റവന്യു കമ്മി നികത്തുന്നതിന് ഗ്രാന്റ് നൽകുന്നതിനുളള വ്യവസ്ഥ പുനഃപരിശോധിക്കാനുള്ള നിർദേശം നടപ്പായാൽ സംസ്ഥാനത്തിന്റെ മൂലധന വികസനച്ചെലവുകൾ വെട്ടിച്ചുരുക്കേണ്ടിവരും. അതിനാൽ ആ നിർദേശം പിൻവലിക്കണം.
സംസ്ഥാനങ്ങൾക്കു വിഭജിച്ചു നൽകുന്ന കേന്ദ്രനികുതി വിഹിതം 42 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെടും. ധനക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമായി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ധനക്കമ്മി ജിഡിപിയുടെ 1.7 ശതമാനമായി നിജപ്പെടുത്താനുള്ള ശിപാർശ കേരളത്തിനു ദോഷം ചെയ്യും. അതിനാൽ നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തരുത്.
തീരസംരക്ഷണം, റബർ കർഷകർക്ക് ആശ്വാസം, വനസംരക്ഷണം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനുള്ള പദ്ധതികൾ, നൈപുണ്യവികസനം എന്നിവയ്ക്ക് പ്രത്യേക ഗ്രാന്റ് നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും.
ആർദ്രം പദ്ധതിക്ക് 17 തസ്തികകൾ
തിരുവനന്തപുരം: ആർദ്രം പദ്ധതിക്കായി 17 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളജിൽ 24 തസ്തികകൾ സൃഷ്ടിക്കും. സ്പെഷൽ റിക്രൂട്ട്മെന്റ് വഴി പോലീസ് വകുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഉദ്യോഗാർഥികൾക്ക് ബോണ്ട് തുകയും ജാമ്യവ്യവസ്ഥയും ഒഴിവാക്കും. നിലവിലുള്ള ചട്ടപ്രകാരം പോലീസിൽ നിയമനം ലഭിക്കുന്ന പട്ടികവർഗ ഉദ്യോഗാർഥികൾ 25,000 രൂപയുടെ ബോണ്ടും രണ്ടു സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യവും നൽകേണ്ടതുണ്ട്.
മാൻഹോൾ ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം വീതം
തിരുവനന്തപുരം: മാൻഹോളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനിടെ മരണമടഞ്ഞ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങൾക്കു പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. പൂക്കാട്ടുപറന്പിൽ സുബ്രഹ്മണ്യൻ, കളപറന്പ് കെ.കെ. വേണു (എറണാകുളം), നടക്കുന്പുറത്ത് പി.വി. രാധ (ചേന്നമംഗലം), കങ്ങരപ്പടി പല്ലങ്ങാട്ടുമുകൾ അശോകൻ, തെക്കേത്തുറാവ് ദേശം ഷണ്മുഖൻ (തൃശൂർ) എന്നിവരുടെ ആശ്രിതർക്കാണ് ധനസഹായം.
ധനകാര്യ കമ്മീഷനു സമർപ്പിക്കുന്ന നിവേദനത്തിലെ നിർദേശങ്ങൾക്കു മന്ത്രിസഭയുടെ അനുമതി
12:45 AM May 17, 2018 | Deepika.com