തിരുവനന്തപുരം: നിയമനിർമാണത്തിനു മാത്രമായി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ജൂണ്‍ നാലു മുതൽ 21 വരെ 13 ദിവസമാണു നിയമസഭ ചേരുന്നത്.
നിലവിലുള്ള ഓർഡിനൻസുകൾ ബില്ലാക്കുന്നതിനാണു പ്രഥമ പരിഗണന. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കാൻ കഴിയാതെ കാലാവധി അവസാനിച്ച 13 ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്തിരുന്നു. നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസുകളാണ് ഇവ. പുറമേ മന്ത്രിസഭ അംഗീകരിച്ച പുതിയ ബില്ലുകളും നിയമസഭയുടെ പരിഗണനയ്ക്കു വരാനിടയുണ്ട്.
കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, കേരള ഹൈക്കോടതി നിയമ ഭേദഗതി, കേരള അബ്കാരി നിയമ ഭേദഗഗതി, തിരുവിതാംകൂർ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമ ഭേദഗതി, ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ നിയമ ഭേദഗതി, സംസ്കൃത സർവകലാശാലാ നിയമഭേദഗതി, കാലിക്കട്ട് സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താത്കാലിക ബദൽ ക്രമീകരണം) നിയമ ഭേദഗതി, കേരള സർവകലാശാലാ നിയമ ഭേദഗതി, കേരള പഞ്ചായത്തിരാജ് നിയമ ഭേദഗതി, കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി, കേരള ജലസേചനവും ജലസംരക്ഷണവും നിയമ ഭേദഗതി, എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലാ നിയമ ഭേദഗതി, കേരള പബ്ലിക് സർവീസ് കമ്മീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) നിയമ ഭേദഗതി ബിൽ തുടങ്ങിയവയാണ് നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരിക. ഇവയിൽ ഭൂരിപക്ഷവും പാസാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.
നിയമനിർമാണത്തിന് ജൂണ്‍ നാലു മുതൽ നിയമസഭാ സമ്മേളനം
12:45 AM May 17, 2018 | Deepika.com