കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ അന്വേഷണം നടത്തിയ ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ കേസിലെ മുഖ്യപ്രതി സരിത എസ്. നായർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളും ശിപാർശകളും ഹൈക്കോടതി ഒഴിവാക്കി.
സോളാർ തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ആവശ്യം ഹൈക്കോടതി തള്ളി.
സരിതാ നായർ എഴുതിയ ലൈംഗിക ആരോപണങ്ങൾ അടങ്ങിയ കത്ത് അടിസ്ഥാനമാക്കി കമ്മീഷൻ നടത്തിയ കണ്ടെത്തലുകളും ശിപാർശകളും നിർദേശങ്ങളും അടങ്ങുന്ന ഭാഗമാണു ഹൈക്കോടതി റദ്ദാക്കിയത്. കത്തുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടിൽ സർക്കാരിനു നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു. കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ചു സർക്കാർ ഇറക്കിയ വാർത്താക്കുറിപ്പുകൾ പുനഃപരിശോധിക്കണമെന്നും 65 പേജുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവിലുണ്ട്.
കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വച്ചതിനാൽ മാധ്യമങ്ങളും പൊതുജനങ്ങളും കത്തിനെക്കുറിച്ചു ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. ഇതുമൂലം ഹർജിക്കാരുടെ മൗലികാവകാശങ്ങൾ ഹനിക്കപ്പെടുകയും സ്വകാര്യതയ്ക്കും ന്യായമായ വിചാരണയ്ക്കുമുള്ള അവകാശം ഇല്ലാതാകുകയും ചെയ്തു.
സോളാർ കമ്മീഷൻ റിപ്പോർട്ട്; കത്തുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ഹൈക്കോടതി ഒഴിവാക്കി
01:38 AM May 16, 2018 | Deepika.com