തിരുവനന്തപുരം: റബർ ഉത്പാദക ജില്ലകളായ കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളെ റബർ ക്ലസ്റ്ററിൽ ഉൾപ്പെടുത്താനായി കേന്ദ്ര വാണിജ്യ മന്ത്രിയെ നേരിൽ കാണുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.
കർഷകന്റെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയാറാക്കിയ കരട് കാർഷിക നയത്തിൽ കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചിട്ടില്ല. ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം തെരഞ്ഞെടുത്ത 22 ഇനങ്ങളിൽ പൈനാപ്പിളും ഇഞ്ചിയും മാത്രമാണ് കേരളത്തിന് ക്ലസ്റ്ററിനായി നിർദേശിച്ചിട്ടുള്ളത്.
ഇന്ത്യയിൽ 8.18 ലക്ഷം ഹെക്ടറിൽ റബർ കൃഷിയുള്ളപ്പോൾ 5.51 ലക്ഷം ഹെക്ടറിൽ റബർ കൃഷി ചെയ്യുന്ന കേരളത്തെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
വാഴപ്പഴത്തിന് തൃശൂർ, വയനാട് ജില്ലകളേയും പൈനാപ്പിളിന് എറണാകുളത്തേയും ഇഞ്ചിക്ക് വയനാടിനേയും മഞ്ഞളിന് വയനാട്, ആലപ്പുഴ ജില്ലകളേയും ഏലത്തിന് ഇടുക്കിയേയും ജാതിക്ക് എറണാകുളം, തൃശൂർ ജില്ലകളേയും നാളികേരത്തിന് കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, പാലക്കാട്, തൃശൂർ ജില്ലകളേയും ഉൾപ്പെടുത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
കരട് നയത്തിൽപെടുത്താത്ത കശുമാവിന് കണ്ണൂരിനേയും കുരുമുളകിന് വയനാടിനേയും ഇടുക്കിയേയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റബർ ഉത്പാദക ജില്ലകളെ ക്ലസ്റ്ററിൽ ഉൾപ്പെടുത്താനായി കേന്ദ്രത്തെ സമീപിക്കും
12:49 AM May 16, 2018 | Deepika.com